തിരുവനന്തപുരം: സത്യപ്രതിജ്ഞയ്ക്കിടെ പേരിനൊപ്പം ‘മേനോൻ’ ചേർത്തതിനെച്ചൊല്ലിയ വിവാദത്തിൽ പ്രതികരണവുമായി മുഖ്യമന്ത്രി വി.ഡി. സതീശൻ. താൻ പറഞ്ഞത് ജാതിവാലല്ല, അച്ഛന്റെ പേരാണെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. അമ്മയുടെ പേരും പറയണമെന്ന ആഗ്രഹമുണ്ടായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. എംഎൽഎ ആകുന്നതിന് മുമ്പ് തന്നെ മാതാപിതാക്കൾ ഇരുവരും മരിച്ചതായും അച്ഛന്റെ പേര് പറഞ്ഞതിൽ എന്താണ് തെറ്റെന്നും മുഖ്യമന്ത്രി ചോദിച്ചു.
മാതാപിതാക്കളുടെ പേര് പറയുന്നത് അഭിമാനകരമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സത്യപ്രതിജ്ഞയ്ക്കിടെ വി.ഡി. സതീശൻ പേരിനൊപ്പം ‘മേനോൻ’ ഉപയോഗിച്ചതിനെതിരെ കോൺഗ്രസിനുള്ളിൽ തന്നെ അനുകൂല-വിരുദ്ധ പ്രതികരണങ്ങൾ ഉയർന്നിരുന്നു. കോൺഗ്രസ് നേതാക്കളായ ജിൻറോ ജോൺ, വി.ആർ. അനൂപ് എന്നിവർ വിമർശനവുമായി രംഗത്തെത്തിയപ്പോൾ രാജു പി. നായർ, ബി.ആർ.എം. ഷെഫീർ, മുഹമ്മദ് ഷിയാസ് എന്നിവർ മുഖ്യമന്ത്രിയെ പിന്തുണച്ചു. വിഷയം സമൂഹമാധ്യമങ്ങളിലും വ്യാപക ചർച്ചയ്ക്കിടയാക്കി.

