ന്യൂഡൽഹി: തെക്കുപടിഞ്ഞാറൻ ഡൽഹിയിലെ ആർ.കെ പുരത്ത് 16 വയസ്സുകാരനെ കുത്തിക്കൊലപ്പെടുത്തി. സംഭവവുമായി ബന്ധപ്പെട്ട് പ്രായപൂർത്തിയാകാത്ത മൂന്ന് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. ശനിയാഴ്ച രാത്രി വൈകിയാണ് സംഭവം നടന്നത്.കൊല്ലപ്പെട്ട കൗമാരക്കാരനും പ്രതികളും തമ്മിലുണ്ടായ വാക്കുതർക്കമാണ് കൊലപാതകത്തിൽ കലാശിച്ചതെന്നാണ് പ്രാഥമിക വിവരം. ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ കുട്ടിയെ ഉടൻ തന്നെ അടുത്തുള്ള ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.കൊല്ലപ്പെട്ട കുട്ടിയും പിടിക്കപ്പെട്ടവരും തമ്മിൽ നേരത്തെ തന്നെ ചില തർക്കങ്ങൾ നിലനിന്നിരുന്നതായി സൂചനയുണ്ട്. ശനിയാഴ്ച രാത്രി പ്രതികൾ കുട്ടിയെ വളയുകയും മൂർച്ചയുള്ള ആയുധം ഉപയോഗിച്ച് കുത്തുകയുമായിരുന്നു. സിസിടിവി ദൃശ്യങ്ങളും പ്രാദേശിക അന്വേഷണവും കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയിലാണ് മണിക്കൂറുകൾക്കുള്ളിൽ തന്നെ പ്രതികളെ പൊലീസ് തിരിച്ചറിഞ്ഞതും കസ്റ്റഡിയിലെടുത്തതും.പ്രതികൾ പ്രായപൂർത്തിയാകാത്തവരായതിനാൽ ജുവനൈൽ ജസ്റ്റിസ് ബോർഡിന് മുന്നിൽ ഹാജരാക്കുന്നതുൾപ്പെടെയുള്ള നിയമനടപടികൾ ആരംഭിച്ചിട്ടുണ്ട്. പ്രദേശത്ത് നിലവിൽ സ്ഥിതിഗതികൾ ശാന്തമാണെന്നും കൂടുതൽ അന്വേഷണം നടന്നു വരികയാണെന്നും ഡൽഹി പൊലീസ് അറിയിച്ചു.
ഡൽഹിയിൽ 16 വയസ്സുകാരനെ കുത്തിക്കൊന്നു; മൂന്ന് പ്രായപൂർത്തിയാകാത്തവർ പിടിയിൽ

