അങ്കാറ: തുർക്കി തീരത്ത് ഈജിയൻ കടലിൽ അഭയാർത്ഥികൾ സഞ്ചരിച്ച ബോട്ട് മുങ്ങി 18 പേർ മരിച്ചു. അപകടത്തിൽപ്പെട്ട 12 പേരെ തീരസംരക്ഷണ സേന രക്ഷപ്പെടുത്തി. തുർക്കിയിലെ പ്രശസ്ത വിനോദസഞ്ചാര കേന്ദ്രമായ ബോഡ്രം നഗരത്തിന് സമീപമാണ് ദാരുണമായ ഈ അപകടം നടന്നത്.തീരസംരക്ഷണ സേനയുടെ നിർദ്ദേശങ്ങൾ അവഗണിച്ചു അമിതവേഗതയിൽ സഞ്ചരിച്ചതാണ് അപകടത്തിന് കാരണമായത്. നിയമവിരുദ്ധമായി കടക്കാൻ ശ്രമിച്ച ബോട്ടിനോട് നിർത്താൻ സേന ആവർത്തിച്ച് മുന്നറിയിപ്പ് നൽകിയിരുന്നു. എന്നാൽ ഇത് അവഗണിച്ച് അതിവേഗത്തിൽ മുന്നോട്ട് നീങ്ങിയ റബ്ബർ ബോട്ട് നിയന്ത്രണം വിട്ട് മറിയുകയും മുങ്ങുകയുമായിരുന്നുവെന്ന് തുർക്കി തീരസംരക്ഷണ സേന അറിയിച്ചു.മരിച്ചവരിൽ സ്ത്രീകളും കുട്ടികളും ഉൾപ്പെട്ടിട്ടുണ്ടോ എന്ന കാര്യത്തിൽ ഔദ്യോഗിക സ്ഥിരീകരണം വന്നിട്ടില്ല. രക്ഷപ്പെടുത്തിയവർക്ക് ആവശ്യമായ വൈദ്യസഹായം നൽകി വരികയാണ്. യൂറോപ്പിലേക്ക് കടക്കാൻ ശ്രമിക്കുന്ന അഭയാർത്ഥികൾ സ്ഥിരമായി ഉപയോഗിക്കുന്ന പാതകളിലൊന്നാണ് ഈജിയൻ കടൽ. അപകടത്തെക്കുറിച്ച് അധികൃതർ കൂടുതൽ അന്വേഷണം നടത്തിവരികയാണ്.
തുർക്കി തീരത്ത് അഭയാർത്ഥി ബോട്ട് മുങ്ങി 18 മരണം; 12 പേരെ രക്ഷപ്പെടുത്തി

