ന്യൂഡൽഹി: പശ്ചിമേഷ്യയിൽ യുദ്ധം രൂക്ഷമായ സാഹചര്യത്തിൽ ഗൾഫ് രാജ്യങ്ങളിൽ കുടുങ്ങിയ 52,000-ത്തിലധികം ഇന്ത്യൻ പൗരന്മാരെ സുരക്ഷിതമായി നാട്ടിലെത്തിച്ചതായി വിദേശകാര്യ മന്ത്രാലയം (MEA). മാർച്ച് 1 മുതൽ മാർച്ച് 7 വരെയുള്ള ഒരാഴ്ചക്കാലയളവിലാണ് ഇത്രയും പേരെ വിവിധ വിമാനങ്ങളിലായി ഇന്ത്യയിലെത്തിച്ചത്.
പശ്ചിമേഷ്യയിലെയും ഗൾഫ് മേഖലയിലെയും സാഹചര്യങ്ങൾ കേന്ദ്ര സർക്കാർ സൂക്ഷ്മമായി നിരീക്ഷിച്ചു വരികയാണെന്ന് വിദേശകാര്യ മന്ത്രാലയ വക്താവ് രൺധീർ ജയ്സ്വാൾ അറിയിച്ചു.യുദ്ധം മൂലം യാത്രകൾ തടസ്സപ്പെട്ടവർക്കും സുരക്ഷാ ഭീഷണിയുള്ള മേഖലയിലുള്ളവർക്കും ആശ്വാസമാകുന്ന നടപടികളാണ് കേന്ദ്ര സർക്കാർ കൈക്കൊള്ളുന്നത്. വരും ദിവസങ്ങളിലും ഒഴിപ്പിക്കൽ നടപടികൾ തുടരുമെന്നാണ് വിദേശകാര്യ മന്ത്രാലയം നൽകുന്ന സൂചന.

