കേരളത്തിലെ 7 ജില്ലകള്‍ പോളിംഗ് ബൂത്തിലേയ്ക്ക്; 36,630 സ്ഥാനാര്‍ഥികള്‍, 1.3 കോടി വോട്ടര്‍മാര്‍, ഒരുക്കം പൂര്‍ണം

തിരുവനന്തപുരം: പ്രചാരണ ആരവങ്ങള്‍ പിന്നിട്ട് സംസ്ഥാനത്തെ 7 ജില്ലകളിലെ തദ്ദേശ സ്ഥാപനങ്ങള്‍ ജനവിധിയിലേക്ക്.തിരുവനന്തപുരം,കൊല്ലം,പത്തനംതിട്ട, ആലപ്പുഴ, കോട്ടയം,ഇടുക്കി,എറണാകുളം ജില്ലകളിലാണ് നാളെ ആദ്യഘട്ട വോട്ടെടുപ്പ്. 11ന് രണ്ടാംഘട്ട വോട്ടെടുപ്പ് നടക്കുന്ന തൃശൂര്‍, പാലക്കാട്,മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലെ പരസ്യപ്രചാരണം നാളെ സമാപിക്കും.

7 ജില്ലകളിലെ 595 തദ്ദേശ സ്ഥാപനങ്ങളിലേക്കാണ് ഇന്ന് വോട്ടെടുപ്പ്. ഗ്രാമപഞ്ചായത്ത് – 471, ബ്ലോക്ക് പഞ്ചായത്ത് – 75, ജില്ലാ പഞ്ചായത്ത് – 7, മുനിസിപ്പാലിറ്റി – 39, കോര്‍പ്പറേഷന്‍ – 3 എന്നിവ ഉള്‍പ്പെടെ ആകെ 11,168 വാര്‍ഡുകളിലാണ് സ്ഥാനാര്‍ഥികള്‍ ജനവിധി തേടുന്നത്. ആകെ 1,32,83,789 വോട്ടര്‍മാരാണ് പട്ടികയിലുള്ളത്. പുരുഷന്‍മാര്‍ – 62,51,219. സ്ത്രീകള്‍ 70,32,444. ട്രാന്‍സ്‌ജെന്‍ഡര്‍ 126. 456 പ്രവാസി വോട്ടര്‍മാരും പട്ടികയിലുണ്ട്. ആകെ 36,630 സ്ഥാനാര്‍ഥികളാണ് ബാലറ്റിലുണ്ടാവുക. 17,056 പുരുഷന്മാരും, 19,573 സ്ത്രീകളും, ഒരു ട്രാന്‍സ്‌ജെന്‍ഡറുമാണ് മത്സരിക്കുന്നത്.

വോട്ടെടുപ്പ് രാവിലെ 7നാണ് തുടങ്ങുക. വൈകിട്ട് 6 വരെയാണ് സമയമെങ്കിലും അതിനുമുന്‍പ് ബൂത്തില്‍ എത്തുന്നവരെ ടോക്കണ്‍ നല്‍കി 6നു ശേഷവും വോട്ടുചെയ്യാന്‍ അനുവദിക്കും. രാവിലെ 6ന് സ്ഥാനാര്‍ഥികളുടെയും ഏജന്റുമാരുടെയും സാന്നിധ്യത്തില്‍ മോക്‌പോള്‍ നടത്തി ഫലം പരിശോധിച്ച് കൃത്യത ഉറപ്പാക്കിയ ശേഷമാണു വോട്ടെടുപ്പ് തുടങ്ങുക.

Leave a Reply

Your email address will not be published. Required fields are marked *