ഹോളിവുഡ് സിനിമാ ലോകത്തെ ഏറ്റവും വലിയ ചടങ്ങായ 98-ാമത് അക്കാദമി അവാർഡ് പ്രഖ്യാപനത്തിൽ, പോൾ തോമസ് ആൻഡർസൺ സംവിധാനം ചെയ്ത ‘വൺ ബാറ്റിൽ ആഫ്റ്റർ അനദർ’ എന്ന ചിത്രം മികച്ച ചിത്രമായി തിരഞ്ഞെടുക്കപ്പെട്ടു. മികച്ച ചിത്രത്തിന് പുറമെ മികച്ച സംവിധായകനുള്ള പുരസ്കാരവും പോൾ തോമസ് ആൻഡർസൺ തന്നെ സ്വന്തമാക്കി. ഈ ചിത്രത്തിലെ അഭിനയത്തിന് ഷോൺ പെൻ മികച്ച സഹനടനായി തിരഞ്ഞെടുക്കപ്പെടുകയും ചെയ്തു.
അഭിനയ വിഭാഗങ്ങളിൽ, ‘സിന്നേഴ്സ്’ എന്ന ചിത്രത്തിലെ പ്രകടനത്തിന് മൈക്കൽ ബി. ജോർഡൻ മികച്ച നടനുള്ള ഓസ്കർ സ്വന്തമാക്കിയപ്പോൾ, ‘ഹാംലെറ്റ്’ എന്ന ചിത്രത്തിലെ അഭിനയത്തിലൂടെ ജെസ്സി ബക്ക്ലി മികച്ച നടിയായി തിരഞ്ഞെടുക്കപ്പെട്ടു. മികച്ച സഹനടിക്കുള്ള പുരസ്കാരം ‘വെപ്പൺസ്’ എന്ന ചിത്രത്തിലെ വേഷത്തിന് ആമി മാഡിഗൻ നേടി.മറ്റ് പ്രധാന വിഭാഗങ്ങളിലേക്ക് വരികയാണെങ്കിൽ, റയാൻ കൂഗ്ലർ തിരക്കഥയൊരുക്കിയ ‘സിന്നേഴ്സ്’ മികച്ച ഒറിജിനൽ തിരക്കഥയ്ക്കുള്ള അവാർഡ് നേടി. ഇതേ ചിത്രത്തിന് ലുഡ്വിഗ് ഗൊറാൻസൺ മികച്ച ഒറിജിനൽ സ്കോറിനുള്ള പുരസ്കാരവും നേടിയിട്ടുണ്ട്.
മികച്ച ആനിമേറ്റഡ് ഫീച്ചർ ഫിലിമിനുള്ള പുരസ്കാരം ‘കെ-പോപ്പ് ഡെമൺ ഹണ്ടേഴ്സ്’ എന്ന ചിത്രം സ്വന്തമാക്കി, ഈ ചിത്രത്തിലെ “ഗോൾഡൻ” എന്ന ഗാനം മികച്ച ഒറിജിനൽ ഗാനത്തിനുള്ള പുരസ്കാരത്തിനും അർഹമായി.അന്താരാഷ്ട്ര ഫീച്ചർ ഫിലിം വിഭാഗത്തിൽ നോർവീജിയൻ ചിത്രമായ ‘സെന്റിമെന്റൽ വാല്യൂ’ വിജയിച്ചപ്പോൾ, ഡോക്യുമെന്ററി വിഭാഗത്തിൽ ‘മിസ്റ്റർ നോബഡി എഗെയ്ൻസ്റ്റ് പുടിൻ’ എന്ന ചിത്രം മികച്ച ഡോക്യുമെന്ററി ഫീച്ചറായി തിരഞ്ഞെടുക്കപ്പെട്ടു.

