അബൂജ: നൈജീരിയയിൽ മതസ്വാതന്ത്ര്യം സംരക്ഷിക്കുമെന്നും എല്ലാ വിശ്വാസികൾക്കും സുരക്ഷിതമായി ജീവിക്കാനുള്ള സാഹചര്യം ഉറപ്പാക്കുമെന്നും പ്രസിഡന്റ് ബോല ടിനുബു. ക്രിസ്മസ് ദിനത്തിൽ രാജ്യത്തെ അഭിസംബോധന ചെയ്ത് പുറത്തിറക്കിയ സന്ദേശത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. ഭീകരവാദികൾ ക്രിസ്ത്യാനികളെ മാത്രം ലക്ഷ്യം വെക്കുന്നുവെന്ന യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ആരോപണങ്ങൾക്കിടയിലാണ് നൈജീരിയൻ പ്രസിഡന്റിന്റെ ഈ പ്രസ്താവന എന്നതും ശ്രദ്ധേയമാണ്.
മതത്തിന്റെ പേരിലോ വംശത്തിന്റെ പേരിലോ ആരും വിവേചനം അനുഭവിക്കാൻ പാടില്ലെന്ന് ടിനുബു പറഞ്ഞു. “നിങ്ങളുടെ പ്രസിഡന്റ് എന്ന നിലയിൽ, നൈജീരിയയിൽ മതസ്വാതന്ത്ര്യം ഉറപ്പാക്കുന്നതിനും വ്യത്യസ്ത മതങ്ങളിലുള്ള എല്ലാ ആളുകളെയും അക്രമത്തിൽ നിന്ന് സംരക്ഷിക്കുന്നതിനും എന്റെ കഴിവിന്റെ പരമാവധി ചെയ്യാൻ ഞാൻ പ്രതിജ്ഞാബദ്ധനാണ്,” അദ്ദേഹം കത്തിൽ കുറിച്ചു.

