തീവ്ര വോട്ടര്‍ പട്ടിക പരിഷ്‌കരണം. കൃത്യമായി രേഖകള്‍ സമര്‍പ്പിക്കുന്നവരെ ഹിയറിംഗിന് വിളിക്കില്ല

തിരുവനന്തപുരം: തീവ്ര വോട്ടര്‍ പട്ടിക പരിഷ്‌കരണത്തില്‍ കൃത്യമായി രേഖകള്‍ സമര്‍പ്പിക്കുന്നവരെ ഹിയറിംഗിന് വിളിക്കില്ലെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍. രാഷ്ട്രീയ പാര്‍ട്ടികളുടെ യോഗത്തിലാണ് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ഈക്കാര്യം വ്യക്തമാക്കിയത്.

കണ്ടെത്താനാകാത്തവരുടെ പട്ടികയിലും ബൂത്ത് തിരിച്ചതിലും വ്യാപക പ്രശ്‌നമുണ്ടെന്ന് വിമര്‍ശിച്ച കോണ്‍ഗ്രസ് രേഖയായി ജാതി സര്‍ട്ടിഫിക്കറ്റ് ആവശ്യപ്പെടുന്നതിനെയും എതിര്‍ത്തു. ഇതിനിടെ എസ്‌ഐആറിനായി വില്ലേജ് ഓഫീസുകളില്‍ ഹെല്‍പ് ഡെസ്‌കുകള്‍ തുടങ്ങാന്‍ സര്‍ക്കാര്‍ ഉത്തരവിറക്കി.

2002ലെ വോട്ടര്‍ പട്ടികയിലുള്ളവരുമായുള്ള ബന്ധുത്വം ഒത്തു നോക്കാനാകാത്ത 19.32 ലക്ഷം പേരാണ് കരട് പട്ടികയിലുള്ളത്.ഇവരില്‍ പട്ടിക പുറത്തിറക്കിയ ശേഷം ബിഎല്‍ഒമാര്‍ക്ക് ഒത്തുേേനാക്കാന്‍ കഴിഞ്ഞവരെയും ഹിയറിംഗിന് വിളിക്കില്ല.

പ്രായമായവരെയും ഹിയറിംഗില്‍ നിന്ന് ഒഴിവാക്കണമെന്നും ഓണ്‍ലൈന്‍ ഹിയറിംഗ് പരിഗണിക്കണെന്നും പാര്‍ട്ടികള്‍ ആവശ്യപ്പെട്ടു.ഹിയറിംഗ് കുറയ്ക്കണമെന്ന് സിപിഎം ആവശ്യപ്പെട്ടെങ്കിലും ഒഴിവാക്കുന്നതിനെ ബിജെപി എതിര്‍ത്തു

പേര് ഉറപ്പിക്കാന്‍ ജാതി സര്‍ട്ടിഫിക്കറ്റ് രേഖയായി ചോദിക്കുന്നതിനെ കോണ്‍ഗ്രസും ലീഗും എതിര്‍ത്തു.ജീവിച്ചിരിക്കുന്നവരെയും സ്ഥലത്തുള്ളവരെയും പട്ടികയില്‍ നിന്ന് ഒഴിവാക്കിയെന്ന് കോണ്‍ഗ്രസ് വിമര്‍ശിച്ചു.ഇവരെ അപേക്ഷ നല്‍കാതെയും ഹിയറിങ് നടത്താതെയും പട്ടികയില്‍ ഉള്‍പ്പെടുത്തണം.

കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പ് കാലത്ത് ചില മണ്ഡലങ്ങളില്‍ ഫ്‌ലാറ്റ് കേന്ദ്രീകരിച്ചും വാടക വീടുകളിലും ചേര്‍ത്ത പേര് ഇപ്പോള്‍ കാണാനില്ല. വ്യാജ വോട്ട് തടയണമെന്നും കോണ്‍ഗ്രസ് ആവശ്യപ്പെട്ടു.പാര്‍ട്ടികളുടെ നിര്‍ദേശങ്ങള്‍ പരിഗണിക്കാത്തതിനാല്‍ യോഗം കൊണ്ട് ഗുണമില്ലെന്നും കോണ്‍ഗ്രസ് വിമര്‍ശിച്ചു. പിന്നാലെ യോഗം വേണമെന്ന് എല്ലാവരും ആവശ്യപ്പെട്ടതോടെ അടുത്തയാഴ്ചയും ചേരാന്‍ ധാരണണായി.

ഒഴിവാക്കിയവരില്‍ അര്‍ഹരെ ഉള്‍പ്പെടുത്താനാണ് വില്ലേജുകളില്‍ രണ്ട് ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടുന്ന ഹെല്‍പ് ഡെസ്‌ക് തുടങ്ങാന്‍ സര്‍ക്കാര്‍ ഉത്തരവിട്ടത്.ഉന്നതികള്‍, മലയോര-തീര മേഖലകള്‍ തുടങ്ങിയ സ്ഥലങ്ങളിലെത്തി ബോധവത്കരണം നടത്താന്‍ അങ്കണവാടി, ആശ വര്‍ക്കമാര്‍, കുടുംബശ്രീ പ്രവര്‍ത്തകരെ എന്നിവരെ നിയോഗിക്കാനും കളക്ടര്‍മാരോട് നിര്‍ദേശിച്ചു

Leave a Reply

Your email address will not be published. Required fields are marked *