കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ അസമില്‍ ; നിരവധി വികസന പദ്ധതികള്‍് ഉദ്ഘാടനം ചെയ്യും

ദിസ്പൂര്‍ : കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ഒരു ദിവസത്തെ സന്ദര്‍ശനത്തിനായി അസമില്‍ എത്തി. ഈ സന്ദര്‍ശനത്തില്‍ അസമിലുടനീളം നിരവധി അടിസ്ഥാന സൗകര്യ, സാംസ്‌കാരിക പദ്ധതികള്‍ അദ്ദേഹം ഉദ്ഘാടനം ചെയ്യും. മഹാനായ സന്യാസി ശ്രീമന്ത ശങ്കര്‍ദേവിന്റെ ജന്മസ്ഥലത്തിന്റെ പുനര്‍വികസന പദ്ധതിയും അദ്ദേഹം ഉദ്ഘാടനം നിര്‍വഹിക്കും. ഞായറാഴ്ച രാത്രി അഹമ്മദാബാദില്‍ നിന്ന് അമിത് ഷാ ഗുവാഹത്തിയില്‍ എത്തുമെന്ന് ആദ്യം നിശ്ചയിച്ചിരുന്നെങ്കിലും കനത്ത മൂടല്‍മഞ്ഞ് കാരണം അദ്ദേഹത്തിന്റെ യാത്ര ഒരു ദിവസത്തേക്ക് മാറ്റിവയ്ക്കുകയായിരുന്നു.

അസം പ്രസ്ഥാനത്തിലെ രക്തസാക്ഷികള്‍ക്ക് ആദരാഞ്ജലികള്‍ അര്‍പ്പിച്ചുകൊണ്ടാണ് അമിത് ഷായുടെ അസം സന്ദര്‍ശനം ആരംഭിക്കുന്നത്. തുടര്‍ന്ന് അദ്ദേഹം വൈഷ്ണവ സന്യാസി ശ്രീമന്ത ശങ്കര്‍ദേവിന്റെ ജന്മസ്ഥലമായ നാഗോണ്‍ ജില്ലയിലെ ബോര്‍ഡുവയിലുള്ള ബടദ്രവ താന്‍ സന്ദര്‍ശിക്കും. അവിടെ 227 കോടി രൂപയുടെ പുനര്‍വികസന പദ്ധതി അദ്ദേഹം ഉദ്ഘാടനം ചെയ്യുകയും ചെയ്യും. ബോര്‍ഡുവയില്‍ ഒരു പൊതുയോഗത്തെയും അമിത് ഷാ അഭിസംബോധന ചെയ്യും.

ഗുവാഹത്തി പോലീസ് കമ്മീഷണറേറ്റിന്റെ പുതിയ കെട്ടിടവും നഗരത്തിന്റെ സുരക്ഷ ശക്തിപ്പെടുത്തുന്നതിനായി 189 കോടി രൂപ ചിലവില്‍ നിര്‍മ്മിച്ചിട്ടുള്ള ഇന്റഗ്രേറ്റഡ് കമാന്‍ഡ് ആന്‍ഡ് കണ്‍ട്രോള്‍ സിസ്റ്റവും (ഐ.സി.സി.എസ്) ഇന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ഉദ്ഘാടനം നിര്‍വഹിക്കും. ഗുവാഹത്തിയില്‍ 291 കോടി രൂപ ചിലവില്‍ നിര്‍മ്മിച്ചിട്ടുള്ള ജ്യോതി ബിഷ്ണു സാംസ്‌കാരിക സമുച്ചയവും അമിത് ഷാ ഉദ്ഘാടനം ചെയ്യും.

5000 പേരെ ഉള്‍ക്കൊള്ളുന്ന ഓഡിറ്റോറിയം ഉള്‍പ്പെടെയുള്ള സൗകര്യങ്ങളാണ് ഇവിടെ ഒരുക്കിയിരിക്കുന്നത്. അമിത് ഷായുടെ ഈ സന്ദര്‍ശനം അസമിന്റെ വളര്‍ച്ചയുടെയും സാംസ്‌കാരിക നവോത്ഥാനത്തിന്റെയും ഒരു പുതിയ പ്രഭാതത്തിന് തുടക്കം കുറിക്കുമെന്ന് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *