ഒട്ടാവ: കേസിലെ പ്രതികളിലൊരാളായ അർസലാൻ ചൗധരി(43)യെയാണ് ടൊറന്റോ പിയേഴ്‌സൺ അന്താരാഷ്ട്ര വിമാനത്താവളത്തിൽനിന്ന് പീൽ റീജിയണൽ പോലീസ് കസ്റ്റഡിയിലെടുത്തത്.
കാനഡയിൽ നടന്ന ഏറ്റവും വലിയ സ്വർണക്കൊള്ളയിൽ ‘പ്രൊജക്ട് 24’ എന്ന പേരിൽ നടത്തുന്ന അന്വേഷണത്തിലാണ് ഇയാൾ പിടിയിലായത്.
ഇയാൾ ദുബായിൽനിന്ന് കാനഡയിൽ വന്നതിന് പിന്നാലെയാണ് ഇയാളെ പോലീസ് പിടികൂടിയതെന്നാണ് റിപ്പോർട്ട്. 5000 ഡോളറിന് മുകളിലുള്ള മോഷണം, ക്രിമിനൽ ഗൂഢാലോചന, കുറ്റകൃത്യത്തിലൂടെ ലഭിച്ച മുതൽ കൈവശംവെയ്ക്കൽ തുടങ്ങിയ കുറ്റങ്ങളാണ് അർസലാൻ ചൗധരിക്കെതിരേ ചുമത്തിയിരിക്കുന്നത്.
സ്വിറ്റ്‌സർലാൻഡിലെ സൂറിച്ചിൽനിന്ന് ടൊറന്റോ വിമാനത്താവളത്തിൽ കാർഗോയായി എത്തിയ 400 കിലോയോളം സ്വർണമാണ് കവർച്ചക്കാർ തട്ടിയെടുത്തത്. 0.9999 പരിശുദ്ധിയുള്ള ഏകദേശം 6600 സ്വർണക്കട്ടികളാണ് ഈ കാർഗോയിലുണ്ടായിരുന്നത്. ഇതിനുമാത്രം ഏകദേശം 20 മില്യൺ ഡോളറിലേറെ (ഏകദേശം 180 കോടിയിലേറെ രൂപ) വിലവരും. ഇതിനുപുറമേ 2.5 മില്യൺ ഡോളറിലേറെ വിലയുള്ള വിദേശകറൻസിയും കാർഗോയിലുണ്ടായിരുന്നു.

