നിയമം നടപ്പിലായി ഒരു മാസം പിന്നിടുമ്പോള്‍, 16 വയസ്സില്‍ താഴെയുള്ളവരുടേതെന്ന് കരുതപ്പെടുന്ന 4.7 ദശലക്ഷത്തിലധികം അക്കൗണ്ടുകള്‍ വിവിധ പ്ലാറ്റ്ഫോമുകള്‍ ബ്ലോക്ക് ചെയ്യുകയോ നീക്കം ചെയ്യുകയോ ചെയ്തതായി ഓസ്ട്രേലിയന്‍ പ്രധാനമന്ത്രി ആന്തണി അല്‍ബനീസി വെളിപ്പെടുത്തി.അതേ സമയം തങ്ങളുടെ പ്ലാറ്റ്ഫോമുകളായ ഫേസ്ബുക്ക്, ഇന്‍സ്റ്റാഗ്രാം, ത്രെഡ്സ് എന്നിവയില്‍ നിന്നായി ആദ്യ ആഴ്ചകളില്‍ തന്നെ ഏകദേശം 5.5 ലക്ഷത്തോളം (544,000+) അക്കൗണ്ടുകള്‍ നീക്കം ചെയ്തതായി മെറ്റ അറിയിച്ചു.കൂടാതെ ടിക് ടോക്ക്, സ്നാപ്ചാറ്റ്, യൂട്യൂബ്, ത (ട്വിറ്റര്‍), റെഡ്ഡിറ്റ്, ട്വിച്ച് തുടങ്ങിയ പ്രധാന പ്ലാറ്റ്ഫോമുകളെല്ലാം ഈ നിയമത്തിന്റെ പരിധിയില്‍ വരുന്നുണ്ട്.നിയമം ലംഘിക്കുന്ന സോഷ്യല്‍ മീഡിയ കമ്പനികള്‍ക്ക് 49.5 ദശലക്ഷം ഓസ്ട്രേലിയന്‍ ഡോളര്‍ വരെ പിഴ ചുമത്താന്‍ വ്യവസ്ഥയുണ്ട്.
അതേസമയം, നിയമം ലംഘിക്കുന്ന കുട്ടികള്‍ക്കോ അവരുടെ മാതാപിതാക്കള്‍ക്കോ യാതൊരുവിധ പിഴയും ശിക്ഷയും നല്‍കില്ലെന്ന് സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുണ്ട്. ഉത്തരവാദിത്തം പൂര്‍ണ്ണമായും കമ്പനികള്‍ക്കാണ്.
ഈ നിയന്ത്രണത്തിനെതിരെ റെഡ്ഡിറ്റ് കോടതിയെ സമീപിച്ചിട്ടുണ്ട്. ഈ നിയമം പൗരന്മാരുടെ മൗലികാവകാശങ്ങളെ ബാധിക്കുമെന്നാണ് അവരുടെ വാദം.പ്രായം പരിശോധിക്കുന്നതിനായി വിഡിയോ സെല്‍ഫി, എഐ (AI) സാങ്കേതികവിദ്യ, ഡിജിറ്റല്‍ ഐഡി തുടങ്ങിയ മാര്‍ഗ്ഗങ്ങള്‍ കമ്പനികള്‍ ആലോചിക്കുന്നുണ്ടെങ്കിലും ഇതിലെ സ്വകാര്യതാ പ്രശ്‌നങ്ങളെക്കുറിച്ച് വലിയ ചര്‍ച്ചകള്‍ നടക്കുന്നുണ്ട്.
കുട്ടികളുടെ മാനസികാരോഗ്യം സംരക്ഷിക്കുക, സൈബര്‍ ബുള്ളിയിംഗ് തടയുക, സോഷ്യല്‍ മീഡിയയിലെ ദോഷകരമായ ഉള്ളടക്കങ്ങളില്‍ നിന്ന് കുട്ടികളെ അകറ്റി നിര്‍ത്തുക എന്നിവയാണ് ഈ ലോകത്തെ ആദ്യത്തെ സമഗ്ര നിയമത്തിലൂടെ ഓസ്ട്രേലിയ ലക്ഷ്യമിടുന്നത്

