സ്‌പോര്‍ട്‌സ് അതോറിറ്റി ഓഫ് ഇന്ത്യയുടെ ഹോസ്റ്റലില്‍ രണ്ട് കായിക വിദ്യാര്‍ത്ഥിനികളെ മരിച്ച നിലയില്‍ കണ്ടെത്തി

കൊല്ലത്തെ സ്‌പോര്‍ട്‌സ് അതോറിറ്റി ഓഫ് ഇന്ത്യയുടെ ഹോസ്റ്റലില്‍ രണ്ട് കായിക വിദ്യാര്‍ത്ഥിനികളെ മരിച്ച നിലയില്‍ കണ്ടെത്തി.കോഴിക്കോട് കടലുണ്ടി പേടിയാട്ടുകുന്ന് സ്വദേശിനി. സാന്ദ്ര (18)തിരുവനന്തപുരം മുദാക്കല്‍ സ്വദേശിനി വൈഷ്ണവി (15) എന്നിവരെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.

സാന്ദ്ര,സായി ഹോസ്റ്റലിലെ പ്ലസ് ടു വിദ്യാര്‍ത്ഥിനിയും മികച്ച ഒരു സ്പ്രിന്റ് (Athletics) താരവുമായിരുന്നു.കഴിഞ്ഞ 4 വര്‍ഷമായി ഇവിടെ പരിശീലനം നടത്തിവരികയായിരുന്നു. വൈഷ്ണവി പത്താം ക്ലാസ് വിദ്യാര്‍ത്ഥിനിയും കബഡി താരവുമായിരുന്നു.ഒന്നര വര്‍ഷം മുന്‍പാണ് വൈഷ്ണവി സായിയില്‍ ചേര്‍ന്നത്.

വ്യാഴാഴ്ച പുലര്‍ച്ചെ 5 മണിയോടെയാണ് സംഭവം പുറംലോകമറിഞ്ഞത്.പതിവ് പരിശീലനത്തിന് കുട്ടികള്‍ എത്താതിരുന്നതിനെ തുടര്‍ന്ന് മറ്റ് വിദ്യാര്‍ത്ഥികള്‍ അന്വേഷിച്ചു ചെന്നപ്പോഴാണ് ഹോസ്റ്റല്‍ മൂന്നാം നിലയിലെ സാന്ദ്രയുടെ മുറിയില്‍ ഇരുവരെയും തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.ഇരുവരുടെയും പോക്കറ്റുകളില്‍ നിന്ന് മാതാപിതാക്കളോട് മാപ്പ് ചോദിച്ചുകൊണ്ടുള്ള ആത്മഹത്യാ കുറിപ്പുകള്‍ പോലീസ് കണ്ടെടുത്തിട്ടുണ്ട്.

കൊല്ലം ഈസ്റ്റ് പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.മരണത്തിലേക്ക് നയിച്ച കൃത്യമായ കാരണം ഇതുവരെ വ്യക്തമായിട്ടില്ല. ബുധനാഴ്ച വൈകുന്നേരം കല്ലുവാതുക്കലില്‍ നടന്ന കബഡി ടൂര്‍ണമെന്റില്‍ വൈഷ്ണവിയുടെ ടീം വിജയിച്ചിരുന്നു. അതിന്റെ സന്തോഷത്തിലായിരുന്നു കുട്ടിയെന്നും പെട്ടെന്നുണ്ടായ ഈ മാറ്റത്തില്‍ ദുരൂഹതയുണ്ടെന്നും സഹപാഠികള്‍ പറയുന്നു.ഹോസ്റ്റലിലെ മറ്റ് വിദ്യാര്‍ത്ഥികള്‍,പരിശീലകര്‍, ബന്ധുക്കള്‍ എന്നിവരുടെ മൊഴി പോലീസ് രേഖപ്പെടുത്തി വരികയാണ്.കുട്ടികളുടെ മൊബൈല്‍ ഫോണുകളും ശാസ്ത്രീയ പരിശോധനയ്ക്കായി കസ്റ്റഡിയിലെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *