കൊച്ചി: തിരുനാവായയില്‍ നടക്കുന്ന മഹാമാഘ മഹോത്സവത്തോടനുബന്ധിച്ച് ഭാരതപ്പുഴയ്ക്കു കുറുകേ നിര്‍മിച്ച താത്കാലിക പാലങ്ങള്‍ പരിശോധിക്കണമെന്നു പൊതുമരാമത്ത് വകുപ്പിന് ഹൈക്കോടതി നിര്‍ദേശം.
2001ലെ കേരള നദീതീര സംരക്ഷണ നിയമം ലംഘിച്ചുവെന്നാരോപിച്ച് പാലത്തിന്റെ നിര്‍മാണം നിര്‍ത്തിവച്ച് റവന്യു അധികൃതര്‍ പുറപ്പെടുവിച്ച സ്റ്റോപ്പ് മെമ്മോ ചോദ്യം ചെയ്തു സമര്‍പ്പിച്ച ഹര്‍ജിയിലാണ് ജസ്റ്റീസ് സി. ജയചന്ദ്രന്റെ ഉത്തരവ്. 2026 ജനുവരി 17 ലെ റവന്യു അധികാരികളുടെ ഉത്തരവില്‍ മതപരമായ ഉത്സവം നിരോധിക്കുകയോ നിഷേധിക്കുകയോ ചെയ്തിട്ടില്ലെന്ന് കോടതി നിരീക്ഷിച്ചു.
താത്കാലിക പാലത്തിന് സുരക്ഷാഭീഷണിയുള്ളതായി സര്‍ക്കാര്‍ അറിയിച്ചു. പത്തു ലക്ഷം ഭക്തര്‍ എത്തുമെന്നാണ് കരുതുന്നത്. ഇത്രയും ജനക്കൂട്ടത്തിന്റെ ഭാരം താങ്ങാന്‍ പാലത്തിനു ശേഷിയുണ്ടാകില്ല. നിര്‍ബന്ധിത ഹരിത പ്രോട്ടോകോള്‍ പാലിക്കുന്നതിനെക്കുറിച്ചും സര്‍ക്കാര്‍ അഭിഭാഷകന് ആശങ്ക അറിയിച്ചു.
തുടര്‍ന്നാണ് പാലത്തിന്റെ സുരക്ഷയും ചുറ്റുമുള്ള അടിസ്ഥാനസൗകര്യങ്ങളും വിലയിരുത്താന്‍ പൊതുമരാമത്ത് വകുപ്പിന് കോടതി നിര്‍ദേശം നല്‍കിയത്. വലിയതോതിലുള്ള ജനക്കൂട്ടം നിയന്ത്രിക്കുന്നതിനും അപകടങ്ങള്‍ ഒഴിവാക്കുന്നതിനും ആവശ്യമായ അടിയന്തര പരിഹാര, സുരക്ഷാനടപടികള്‍ ശുപാർശ ചെയ്യാന്‍ എക്സിക്യൂട്ടീവ് എന്‍ജിനിയര്‍ക്കു കോടതി നിര്‍ദേശം നല്കി.

