പിഞ്ചുകുഞ്ഞുങ്ങൾ ഉറങ്ങുന്നതിനിടെ എൻ.എസ്.ഡബ്ല്യുവിൽ ഭവനഭേദനം; ഭിന്നശേഷിക്കാരനായ പിതാവിന്റെ വാഹനം കവർന്ന് തീയിട്ട് നശിപ്പിച്ചു

ഷെൽഹാർബർ (എൻ.എസ്.ഡബ്ല്യു): ന്യൂ സൗത്ത് വെയിൽസിലെ ഷെൽഹാർബറിൽ രണ്ട് പിഞ്ചുകുഞ്ഞുങ്ങൾ ഉറങ്ങിക്കിടക്കുന്നതിനിടെ വീട്ടിൽ അതിക്രമിച്ചു കയറിയ മോഷ്ടാക്കൾ ഭിന്നശേഷിക്കാരനായ പിതാവിന്റെ പ്രത്യേക സൗകര്യങ്ങളുള്ള വാഹനം കവർന്ന് തീയിട്ടു നശിപ്പിച്ചു. അപൂർവ്വമായ ശാരീരിക വൈകല്യമുള്ള ജാമി എന്ന മുപ്പത്തൊൻപതുകാരനായ പിതാവിനും കുടുംബത്തിനുമാണ് ഈ ക്രൂരമായ അനുഭവം ഉണ്ടായത്. ശനിയാഴ്ച പുലർച്ചെ നാല് മണിയോടെയായിരുന്നു സംഭവം.

വീടിന്റെ മുൻവാതിൽ തുറന്നു കിടക്കുന്നതും ഫ്രിഡ്ജ് അശ്രദ്ധമായി വലിച്ചിട്ട നിലയിലും കണ്ട ജാമി ഉടൻ തന്നെ പുറത്തേക്ക് നോക്കിയപ്പോൾ, തന്റെ മിത്സുബിഷി ഔട്ട്‌ലാൻഡർ വാഹനം രണ്ട് പേർ ചേർന്ന് ഓടിച്ചു കൊണ്ടുപോകുന്നതാണ് കണ്ടത്. ഉടൻ തന്നെ പോലീസിനെ വിവരം അറിയിച്ചെങ്കിലും, ഏകദേശം രണ്ട് മണിക്കൂറിന് ശേഷം വീടിന് ഒരു കിലോമീറ്റർ മാത്രം അകലെയുള്ള വിജനമായ സ്ഥലത്ത് പൂർണ്ണമായും കത്തിയമർന്ന നിലയിലാണ് വാഹനം കണ്ടെത്തിയത്. മുൻകൈകളില്ലാതെ ജനിച്ച ജാമിക്ക് സുരക്ഷിതമായി വാഹനം ഓടിക്കാൻ പ്രത്യേകമായി രൂപമാറ്റം വരുത്തിയതായിരുന്നു ഈ കാർ. ഇൻഷുറൻസ് പരിരക്ഷ ഇല്ലാത്ത വാഹനമായിരുന്നു ഇത്.

വാഹനത്തോടൊപ്പം ജാമിയുടെ ജോലിക്കായുള്ള ഉപകരണങ്ങൾ, കുട്ടികളുടെ കാർ സീറ്റുകൾ, ഐപാഡ്, ഹാൻഡ് ബാഗ് എന്നിവയും മോഷ്ടാക്കൾ കവർന്നു. ഏകദേശം 30,000 ഡോളറിലധികം നഷ്ടം സംഭവിച്ചതായാണ് കണക്കാക്കുന്നത്.എന്നാൽ സാമ്പത്തിക നഷ്ടത്തേക്കാൾ തന്റെ രണ്ട് വയസ്സും നാല് വയസ്സും പ്രായമുള്ള കുഞ്ഞുങ്ങൾ ഉറങ്ങിക്കിടക്കുമ്പോൾ അപരിചിതർ വീട്ടിൽ കയറി എന്ന ചിന്തയാണ് ജാമിയെ ഏറെ ഭയപ്പെടുത്തുന്നത്. അവർ കുട്ടികളുടെ മുറിയിൽ കയറിയിരുന്നെങ്കിൽ എന്ത് സംഭവിക്കുമായിരുന്നു എന്ന ആലോചന തനിക്ക് താങ്ങാനാവുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു. ജാമിയെ സഹായിക്കുന്നതിനായി അദ്ദേഹത്തിന്റെ ബന്ധുക്കൾ ഇപ്പോൾ ഗോഫണ്ട് മി (GoFundMe) വഴി ധനസമാഹരണം ആരംഭിച്ചിട്ടുണ്ട്. സംഭവത്തിൽ പോലീസ് അന്വേഷണം ഊർജിതമാക്കി

Leave a Reply

Your email address will not be published. Required fields are marked *