ടെഹ്‌റാൻ: ഇറാൻ തലസ്ഥാനമായ ടെഹ്‌റാനിൽ അമേരിക്കയും ഇസ്രായേലും സംയുക്തമായി നടത്തിയ വ്യോമാക്രമണത്തിൽ 40 സ്‌കൂൾ വിദ്യാർത്ഥിനികൾ കൊല്ലപ്പെട്ടതായി ഇറാൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ശനിയാഴ്ച പകൽസമയത്ത് നടന്ന ആക്രമണത്തിൽ ഒരു പെൺകുട്ടികളുടെ സ്‌കൂളിന് മുകളിൽ ബോംബ് പതിച്ചതായാണ് വിവരം.
ടെഹ്‌റാനിലെ സൈനിക കേന്ദ്രങ്ങൾ ലക്ഷ്യമിട്ട് നടത്തിയ ആക്രമണത്തിനിടെ ഒരു ബോംബ് ദിശമാറി പെൺകുട്ടികളുടെ സ്‌കൂളിൽ പതിക്കുകയായിരുന്നുവെന്ന് ഇറാൻ വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്യുന്നു. മരിച്ചവരിൽ ഭൂരിഭാഗവും പ്രായപൂർത്തിയാകാത്ത വിദ്യാർത്ഥിനികളാണ്.
സ്‌കൂളിലെ ദുരന്തത്തിന് പുറമെ, നഗരത്തിലെ മറ്റ് ഭാഗങ്ങളിൽ നടന്ന സ്ഫോടനങ്ങളിൽ സൈനികരും സാധാരണക്കാരും ഉൾപ്പെടെ നിരവധി പേർക്ക് ജീവൻ നഷ്ടപ്പെട്ടിട്ടുണ്ട്. പരിക്കേറ്റ നൂറിലധികം പേർ വിവിധ ആശുപത്രികളിൽ ചികിത്സയിലാണ്. പലരുടെയും നില ഗുരുതരമായതിനാൽ മരണസംഖ്യ ഇനിയും ഉയർന്നേക്കാം.

