സിഡ്‌നി: ഏഷ്യ കപ്പിൽ ഇറാൻ ഭരണകൂടത്തിനെതിരെ പ്രതിഷേധം രേഖപ്പെടുത്തിയ ഇറാനിയൻ വനിതാ ഫുട്ബോൾ ടീമിലെ അഞ്ച് താരങ്ങൾ ഓസ്‌ട്രേലിയയിൽ രാഷ്ട്രീയ അഭയം തേടി. കഴിഞ്ഞ രാത്രി ഗോൾഡ് കോസ്റ്റിലെ ഹോട്ടലിൽ നിന്നും അധികൃതരുടെ കണ്ണുവെട്ടിച്ച് രക്ഷപ്പെട്ട അഞ്ച് താരങ്ങൾക്കും ഓസ്‌ട്രേലിയൻ സർക്കാർ മാനുഷിക പരിഗണന മുൻനിർത്തി വിസ അനുവദിച്ചു. ടീമിലെ ബാക്കിയുള്ള താരങ്ങൾ സിഡ്‌നി വിമാനത്താവളത്തിൽ എത്തിയെങ്കിലും അവരുടെ സുരക്ഷയെ സംബന്ധിച്ച് കനത്ത ആശങ്ക നിലനിൽക്കുകയാണ്.
കഴിഞ്ഞ ആഴ്ച നടന്ന ഏഷ്യ കപ്പ് മത്സരത്തിന് മുന്നോടിയായി ദേശീയ ഗാനം ആലപിക്കാൻ വിസമ്മതിച്ചതോടെയാണ് ഈ വനിതാ താരങ്ങൾ ആഗോള ശ്രദ്ധ നേടിയത്. ഈ നടപടിയെത്തുടർന്ന് ഇറാനിലെ ഇസ്ലാമിക ഭരണകൂടം ഇവരെ ‘രാജ്യദ്രോഹികൾ’ എന്ന് മുദ്രകുത്തിയിരുന്നു. നാട്ടിലേക്ക് മടങ്ങുന്ന താരങ്ങൾക്ക് നേരിടേണ്ടി വന്നേക്കാവുന്ന ഭീഷണികൾ കണക്കിലെടുത്താണ് അഞ്ച് പേർ ആഭ്യന്തര സുരക്ഷാ സേനയുടെ സഹായത്തോടെ ടീം താമസിച്ചിരുന്ന ഹോട്ടലിൽ നിന്നും രക്ഷപ്പെട്ടത്.
ഇന്ന് രാത്രി സിഡ്‌നി വിമാനത്താവളത്തിൽ എത്തിയ ശേഷിക്കുന്ന താരങ്ങൾ അന്താരാഷ്ട്ര ടെർമിനലിലേക്ക് മാറുന്നതിനിടെ വിമാനത്താവളത്തിന് പുറത്ത് വലിയ തോതിലുള്ള പ്രതിഷേധങ്ങൾ നടന്നു. “ഞങ്ങളുടെ പെൺകുട്ടികളെ രക്ഷിക്കൂ” എന്ന മുദ്രാവാക്യങ്ങളുമായി പ്രതിഷേധക്കാർ ടീം സഞ്ചരിച്ച ബസ് തടയാൻ ശ്രമിച്ചതോടെ പോലീസ് ഇടപെട്ടു. ടീം ഇനി പോകേണ്ടത് ഐക്യരാഷ്ട്രസഭയുടെ അഭയാർത്ഥി കൺവെൻഷനിൽ അംഗമല്ലാത്ത ശ്രീലങ്കയിലേക്കാണ് എന്നത് ആശങ്ക വർദ്ധിപ്പിക്കുന്നു.
അഭയം തേടിയ അഞ്ച് താരങ്ങളെയും സുരക്ഷിത സ്ഥാനത്തേക്ക് മാറ്റിയതായും അവരുമായി കൂടിക്കാഴ്ച നടത്തിയതായും ആഭ്യന്തര മന്ത്രി ടോണി ബർക്ക് അറിയിച്ചു. ടീമിലെ മറ്റാർക്കെങ്കിലും ഓസ്‌ട്രേലിയയിൽ തുടരാൻ താൽപ്പര്യമുണ്ടെങ്കിൽ അവർക്കും സംരക്ഷണം നൽകുമെന്ന് അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്. മടങ്ങുന്ന താരങ്ങൾക്കും ഓസ്‌ട്രേലിയയിൽ തുടരാൻ അവസരം നൽകിയെങ്കിലും നിലവിൽ അഞ്ച് പേർ മാത്രമാണ് അഭയാർത്ഥി വിസ സ്വീകരിച്ചിരിക്കുന്നത്.

