ന്യൂഡൽഹി: പാർലമെന്റിൽ നിന്ന് എംപിമാരെ സസ്പെൻഡ് ചെയ്ത നടപടി പിൻവലിക്കണമെന്ന ശക്തമായ ആവശ്യവുമായി പ്രതിപക്ഷ നേതാക്കൾ രംഗത്തെത്തി. കോൺഗ്രസ് ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ, സമാജ്വാദി പാർട്ടി എംപി ധർമേന്ദ്ര യാദവ്, എൻസിപി നേതാവ് സുപ്രിയ സുലെ, ഡിഎംകെയുടെ കനിമൊഴി, തൃണമൂൽ കോൺഗ്രസ് എംപി ശതാബ്ദി റോയ് എന്നിവരടങ്ങുന്ന പ്രതിനിധി സംഘം പാർലമെന്ററികാര്യ മന്ത്രി കിരൺ റിജിജുവിനെ സന്ദർശിച്ച് ഈ ആവശ്യം ഉന്നയിച്ചു.
സസ്പെൻഷൻ നടപടി ജനാധിപത്യ വിരുദ്ധമാണെന്നും അത് ഉടൻ പിൻവലിച്ച് സഭാനടപടികളിൽ സഹകരിക്കാൻ എംപിമാരെ അനുവദിക്കണമെന്നും നേതാക്കൾ ആവശ്യപ്പെട്ടു. ഇതിന് പിന്നാലെ നടന്ന കാര്യനിർവ്വഹണ സമിതി യോഗത്തിൽ കോൺഗ്രസ് എംപി കൊടിക്കുന്നിൽ സുരേഷും ഈ വിഷയം ഉന്നയിച്ചു.പ്രതിപക്ഷത്തിന്റെ ആവശ്യം പരിഗണിച്ച കേന്ദ്രസർക്കാർ, ഇക്കാര്യത്തിൽ വിശദമായ കൂടിയാലോചനകൾക്ക് ശേഷം തീരുമാനം അറിയിക്കാമെന്ന് വ്യക്തമാക്കിയിട്ടുണ്ട്. പാർലമെന്റിന്റെ സുഗമമായ നടത്തിപ്പിന് സസ്പെൻഷൻ പിൻവലിക്കേണ്ടത് അത്യാവശ്യമാണെന്ന നിലപാടിലാണ് പ്രതിപക്ഷം.

