ഒമാൻ: പശ്ചിമേഷ്യയിൽ തുടരുന്ന സംഘർഷത്തിനിടെ, ഒമാനിലുണ്ടായ ഇറാൻ ഡ്രോൺ ആക്രമണത്തിൽ രണ്ട് ഇന്ത്യക്കാർ കൊല്ലപ്പെട്ടു. പത്ത് ഇന്ത്യക്കാരടക്കം 11 പേർക്ക് ഈ ആക്രമണത്തിൽ പരിക്കേറ്റതായും റിപ്പോർട്ടുകളുണ്ട്. ഒമാനിലെ മസ്കറ്റിന് സമീപമുള്ള സോഹർ നഗരത്തിലെ അൽ-അവാഹി വ്യവസായ മേഖലയിലാണ് ആക്രമണം ഉണ്ടായതെന്ന് വിദേശകാര്യ മന്ത്രാലയം അഡീഷണൽ സെക്രട്ടറി അസീം മഹാജൻ അറിയിച്ചു.
പരിക്കേറ്റവരുടെ നില ഗുരുതരമല്ലെന്ന് അധികൃതർ വ്യക്തമാക്കി.’സംഭവത്തിന്റെ പശ്ചാത്തലത്തിൽ വിദേശകാര്യമന്ത്രി എസ്. ജയശങ്കർ ഇറാനിയൻ വിദേശകാര്യമന്ത്രി സയ്യിദ് അബ്ബാസ് അരാഗ്ജിയുമായി ടെലിഫോണിൽ ചർച്ച നടത്തി. ഹോർമുസ് കടലിടുക്കിലൂടെയുള്ള 27 ചരക്ക് കപ്പലുകളുടെ സുരക്ഷിത യാത്രയെക്കുറിച്ചായിരുന്നു പ്രധാന ചർച്ച. നിലവിൽ ഹോർമുസ് കടലിടുക്കിന്റെ പടിഞ്ഞാറ് ഇന്ത്യൻ പതാക വഹിക്കുന്ന 24 കപ്പലുകളും കിഴക്ക് ഭാഗത്ത് മൂന്ന് കപ്പലുകളും ഉള്ളതായി റിപ്പോർട്ടുണ്ട്. കൂടാതെ വ്യാഴാഴ്ച പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഇറാനിയൻ പ്രസിഡന്റ് മസൂദ് പെസെഷ്‌കിയാനും ടെലിഫോണിൽ ചർച്ച നടത്തിയിരുന്നു.
യുദ്ധത്തിന്റെ തുടക്കത്തിൽ തന്നെ ഇറാനിലെ പരമോന്നത നേതാവ് മുജ്തബ ഖമനയ്ക്ക് ഗുരുതരമായി പരിക്കേറ്റെന്നും അദ്ദേഹം വികൃതമാക്കപ്പെട്ടെന്നും യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്‌സെത്ത് അവകാശപ്പെട്ടിരുന്നു. യുദ്ധം ആരംഭിച്ച് രണ്ടാഴ്ച പിന്നിടുമ്പോഴും കാര്യമായ ശമനമില്ലാതെ തുടരുകയാണ്.

