ലോംഗ്റീച്ച്: സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ ടെലിഗ്രാമിലൂടെ ജൂതവിഭാഗത്തിനെതിരെ വധഭീഷണിയുൾപ്പെടെയുള്ള വിദ്വേഷ പരാമർശങ്ങൾ നടത്തുകയും നിരോധിത ആയുധങ്ങൾ കൈവശം വയ്ക്കുകയും ചെയ്ത 56-കാരനെ ഓസ്‌ട്രേലിയൻ ഫെഡറൽ പോലീസ് (AFP) അറസ്റ്റ് ചെയ്തു. ക്വീൻസ്‌ലൻഡിലെ ലോംഗ്റീച്ചിലുള്ള ഇയാളുടെ വസതിയിൽ നടത്തിയ പരിശോധനയിലാണ് പ്രതി പിടിയിലായത്.
കഴിഞ്ഞ വർഷം മുതൽ ടെലിഗ്രാം വഴി ജൂതസമൂഹത്തെ ലക്ഷ്യമിട്ട് ഇയാൾ നടത്തിയ നിരന്തരമായ വിദ്വേഷ പോസ്റ്റുകളെ തുടർന്ന് പോലീസ് നിരീക്ഷണം ശക്തമാക്കിയിരുന്നു. തുടർന്ന് നടത്തിയ റെയ്ഡിൽ രണ്ട് സ്പ്രിംഗ് കത്തികൾ , ഒരു എക്സ്റ്റൻഡബിൾ ബാറ്റൺ എന്നിവയുൾപ്പെടെയുള്ള ആയുധങ്ങൾ പോലീസ് പിടിച്ചെടുത്തു. കൂടാതെ ഇയാളുടെ പക്കലുണ്ടായിരുന്ന ഇലക്ട്രോണിക് ഉപകരണങ്ങൾ ഫോറൻസിക് പരിശോധനയ്ക്കായി കൈമാറി.
ഫോൺ വഴി വ്യക്തികളെയും വിഭാഗങ്ങളെയും ഹീനമായി അധിക്ഷേപിച്ചതിനും നിയമവിരുദ്ധമായി ആയുധങ്ങൾ കൈവശം വെച്ചതിനുമാണ് ഇയാൾക്കെതിരെ കേസെടുത്തിരിക്കുന്നത്. പ്രതിയെ ഇന്ന് കോടതിയിൽ ഹാജരാക്കും. ആവിഷ്കാര സ്വാതന്ത്ര്യത്തെയും രാഷ്ട്രീയ നിലപാടുകളെയും മാനിക്കുന്നുണ്ടെങ്കിലും സമൂഹത്തിൽ ഭീഷണിയും വിദ്വേഷവും പടർത്തുന്ന ക്രിമിനൽ നടപടികൾ ഒരുതരത്തിലും വെച്ചുപൊറുപ്പിക്കില്ലെന്ന് എ.എഫ്.പി ഡിറ്റക്റ്റീവ് സൂപ്രണ്ട് ബിൽ ഫ്രീമാൻ വ്യക്തമാക്കി.

