ബെയ്ജിംഗ്: പശ്ചിമേഷ്യയിൽ നിലനിൽക്കുന്ന എല്ലാ യുദ്ധനടപടികളും അടിയന്തരമായി അവസാനിപ്പിക്കണമെന്ന് ചൈന ആവശ്യപ്പെട്ടു. ഹോർമുസ് പ്രദേശം പിടിച്ചെടുക്കുന്നതിനായി പടക്കപ്പലുകൾ അയക്കണമെന്ന അമേരിക്കയുടെ നീക്കത്തോടുള്ള പ്രതികരണമായാണ് ചൈന തങ്ങളുടെ നിലപാട് വ്യക്തമാക്കിയത്.കൂടുതൽ സംഘർഷങ്ങൾ ഒഴിവാക്കുന്നതിനായി സൈനിക നീക്കങ്ങൾ എത്രയും വേഗം നിർത്തലാക്കാൻ ബന്ധപ്പെട്ട എല്ലാ കക്ഷികളോടും ചൈന ആഹ്വാനം ചെയ്തു.
മേഖലയിലെ സമാധാനം പുനഃസ്ഥാപിക്കുന്നതിന് ചർച്ചകളാണ് പോംവഴിയെന്നും ചൈനീസ് വിദേശകാര്യ മന്ത്രാലയം സൂചിപ്പിച്ചു.അതേസമയം, നയതന്ത്ര ചർച്ചകളുടെ ഭാഗമായി ഈ മാസം അവസാന വാരം അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ബെയ്ജിംഗ് സന്ദർശിക്കുമെന്ന് ചൈനീസ് വിദേശകാര്യ മന്ത്രാലയ വക്താവ് ലിൻ ജിയാൻ അറിയിച്ചു.
ട്രംപിന്റെ സന്ദർശനവുമായി ബന്ധപ്പെട്ട് ബെയ്ജിംഗും വാഷിംഗ്ടണും തമ്മിൽ നിലവിൽ ചർച്ചകൾ നടന്നുവരികയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പശ്ചിമേഷ്യൻ പ്രതിസന്ധി പരിഹരിക്കുന്നതിൽ ഈ സന്ദർശനം നിർണ്ണായകമാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

