ബ്രിസ്‌ബെയ്ൻ: ക്വീൻസ്‌ലാന്റിൽ മുപ്പത്തിയെട്ടുകാരിയായ ഭാര്യയെയും ഒരു വയസ്സുകാരിയായ മകളെയും വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ഭർത്താവിനെതിരെ കൊലപാതകക്കുറ്റം ചുമത്തി. കേറ്റ് പാറ്റേഴ്സൺ (38), മകൾ ഏപ്രിൽ എന്നിവരെയാണ് മാർച്ച് 12-ന് ബാനോക്ക്ബേണിലെ വസതിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവത്തിൽ ഭർത്താവ് ബ്ലെയ്ക്ക് സീയേഴ്സിനെതിരെ (38) രണ്ട് കൊലപാതക കുറ്റങ്ങളാണ് പോലീസ് ചുമത്തിയിരിക്കുന്നത്.
വീടിന് ഏതാനും നൂറ് മീറ്റർ അകലെ വെച്ച് ബ്ലെയ്ക്കിനെ ഒരു കാർ ഇടിച്ചതിനെത്തുടർന്ന് പരിക്കേറ്റ വിവരമറിയിക്കാൻ എത്തിയ പോലീസ് ഉദ്യോഗസ്ഥരാണ് വീടിനുള്ളിൽ മൃതദേഹങ്ങൾ കണ്ടെത്തിയത്. അമ്മയുടെയും മകളുടെയും ശരീരത്തിൽ മൂർച്ചയേറിയ ആയുധം കൊണ്ടുള്ള മുറിവുകൾ ഉണ്ടായിരുന്നതായി ഡിറ്റക്ടീവ് സൂപ്രണ്ട് ക്രിസ് അഹേൺ പറഞ്ഞു. കാറപകടത്തിൽ ഗുരുതരമായി പരിക്കേറ്റ ബ്ലെയ്ക്ക് സീയേഴ്സ് നിലവിൽ ആശുപത്രിയിൽ ചികിത്സയിലാണ്. ഇയാൾ നാളെ ബ്രിസ്‌ബെയ്ൻ കോടതിയിൽ വീഡിയോ ലിങ്ക് വഴി ഹാജരാക്കും

