അബുദാബി: പശ്ചിമേഷ്യയിൽ തുടരുന്ന സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ യുഎഇയിൽ ഈ വർഷത്തെ ഈദുൽ ഫിത്തർ നമസ്‌കാരം പള്ളികളിൽ മാത്രമായി പരിമിതപ്പെടുത്തി. പരമ്പരാഗതമായി തുറന്ന സ്ഥലങ്ങളിൽ ഒരുക്കാറുള്ള ഈദ്ഗാഹുകൾ ഇത്തവണ ഉണ്ടാകില്ലെന്ന് ജനറൽ അതോറിറ്റി ഓഫ് ഇസ്‌ലാമിക് അഫയേഴ്സ് ആൻഡ് എൻഡോവ്‌മെന്റ്സ് (ഔഖാഫ്) അറിയിച്ചു.
പൊതുജനങ്ങളുടെ സുരക്ഷയും സൗകര്യവും മുൻനിർത്തിയാണ് രാജ്യവ്യാപകമായി ഇത്തരമൊരു തീരുമാനം കൈക്കൊണ്ടിരിക്കുന്നത്. രാജ്യത്തെ അംഗീകൃത പള്ളികളിൽ മാത്രമായിരിക്കും പെരുന്നാൾ നമസ്കാരം നടക്കുക. തുറസ്സായ സ്ഥലങ്ങളിൽ നമസ്കാരത്തിന് ഇത്തവണ അനുമതി ഉണ്ടായിരിക്കില്ല.
തിരക്ക് ഒഴിവാക്കാനും വിശ്വാസികളുടെ സുരക്ഷ ഉറപ്പാക്കാനും ലക്ഷ്യമിട്ടാണ് ഔഖാഫ് ഈ നിർദ്ദേശം നൽകിയിരിക്കുന്നത്. വിവിധ എമിറേറ്റുകളിലെ ഇസ്‌ലാമിക് അഫയേഴ്സ് വകുപ്പുകളുമായി ഏകോപിപ്പിച്ചാണ് തീരുമാനം നടപ്പിലാക്കുന്നത്.

