സിഡ്നി: സിഡ്നിയുടെ പടിഞ്ഞാറൻ മേഖലയായ ലിഡ്കോമ്പിൽ അധോലോക നേതാവ് വെടിയേറ്റു മരിച്ച സംഭവത്തിൽ ഒരു യുവാവിനെക്കൂടി പോലീസ് അറസ്റ്റ് ചെയ്തു. ഇതോടെ കേസുമായി ബന്ധപ്പെട്ട് പിടിയിലായവരുടെ എണ്ണം മൂന്നായി. കഴിഞ്ഞ തിങ്കളാഴ്ച പുലർച്ചെ നാല് മണിയോടെ ലിഡ്കോമ്പിലെ ഷെയ്ൽ സ്ട്രീറ്റിലുള്ള അപ്പാർട്ട്മെന്റിന് മുന്നിലുണ്ടായ ആക്രമണത്തിലാണ് 38 കാരനായ അബ്ദുള്ള ബഹ്സ കൊല്ലപ്പെട്ടത്. വയറിന് വെടിയേറ്റ ഇദ്ദേഹം വെസ്റ്റ്മീഡ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണത്തിന് കീഴടങ്ങിയത്.
ലേിക്കാർട്ടിലെ നോർട്ടൺ സ്ട്രീറ്റിലുള്ള ഷോപ്പിംഗ് സെന്റർ പാർക്കിംഗിൽ വെച്ച് കറുത്ത ഫോക്സ്വാഗൺ ഗോൾഫ് കാർ തടഞ്ഞാണ് പത്തൊമ്പതുകാരനായ പ്രതിയെ പോലീസ് പിടികൂടിയത്. വാഹനത്തിൽ നടത്തിയ പരിശോധനയിൽ ഗ്ലൗസുകൾ, വസ്ത്രങ്ങൾ, കേബിൾ ടൈകൾ എന്നിവയടങ്ങിയ പ്ലാസ്റ്റിക് ബാഗ് കണ്ടെടുത്തു. കൊലപാതകം, ഗുരുതരമായ പരിക്കേൽപ്പിക്കൽ, ക്രിമിനൽ സ്വത്ത് കൈവശം വെക്കൽ എന്നീ കുറ്റങ്ങളാണ് ഇയാൾക്കെതിരെ ചുമത്തിയിരിക്കുന്നത്. സംഭവസമയത്ത് ബഹ്സയുടെ സുഹൃത്തായ ഹരീഷ് രാമസ്വാമിക്കും മർദ്ദനമേറ്റിരുന്നു. ഇദ്ദേഹത്തിന് ഗുരുതരമായ പരിക്കുകളുണ്ട്.
ബഹ്സയെ ആക്രമിക്കാൻ പ്രതികളടക്കം ഏഴംഗ സംഘം അഞ്ച് മണിക്കൂറോളം വീടിന് മുന്നിൽ കാത്തുനിന്നതായാണ് പോലീസ് കോടതിയിൽ വ്യക്തമാക്കിയത്. കേസിൽ ഇനിയും കൂടുതൽ പേർ പിടിയിലാകാനുണ്ടെന്ന് സൂപ്രണ്ട് റോബർട്ട് ടോയിന്റൺ പറഞ്ഞു. കൃത്യമായ ആസൂത്രണത്തോടെ നടന്ന ഗാംഗ്ലാൻഡ് ഷൂട്ടിംഗാണിതെന്ന് പോലീസ് സംശയിക്കുന്നു. അന്വേഷണം ഊർജ്ജിതമായി തുടരുകയാണ്.

