അഡ്‌ലെയ്ഡ്: സൗത്ത് ഓസ്‌ട്രേലിയൻ നിയമസഭാ തിരഞ്ഞെടുപ്പിന്റെ തൊട്ടുമുമ്പ് വൺ നേഷൻ പാർട്ടിക്ക് കനത്ത തിരിച്ചടി. ലൈംഗികാരോപണക്കേസിൽ ബ്രിട്ടനിൽ കോടതിയിൽ ഹാജരാകാത്തതിനെത്തുടർന്ന് ലുക്ക് ഔട്ട് നോട്ടീസ് നിലവിലുള്ള അയോയ് ബാക്സ്റ്ററെ (Aoi Baxter) പാർട്ടി സ്ഥാനാർത്ഥിത്വത്തിൽ നിന്നും പുറത്താക്കി. അഡ്‌ലെയ്ഡ് മണ്ഡലത്തിലെ സ്ഥാനാർത്ഥിയായിരുന്നു ഇദ്ദേഹം.
ബ്രിട്ടനിൽ ഒരു സ്ത്രീയെ അവരുടെ അനുവാദമില്ലാതെ ലൈംഗികമായി സ്പർശിച്ചുവെന്ന കുറ്റത്തിന് കോടതിയിൽ ഹാജരാകാൻ നിർദ്ദേശിച്ചിരുന്നെങ്കിലും ബാക്സ്റ്റർ എത്തിയിരുന്നില്ലെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഈ വിവരം പുറത്തുവന്നതോടെ വൺ നേഷൻ പാർട്ടി ഇദ്ദേഹത്തെ സ്ഥാനാർത്ഥിപ്പട്ടികയിൽ നിന്നും നീക്കം ചെയ്യുകയും വോട്ടിംഗ് ബൂത്തുകളിൽ നിന്നും ഇദ്ദേഹത്തിന്റെ ചിത്രങ്ങൾ മാറ്റുകയും ചെയ്തു. നിലവിൽ സൗത്ത് ഓസ്‌ട്രേലിയയിൽ ജനപ്രീതിയിൽ രണ്ടാം സ്ഥാനത്തുള്ള പാർട്ടിക്ക് ഈ സംഭവം വലിയ ക്ഷീണമായിട്ടുണ്ട്.
“കുറ്റം തെളിയുന്നത് വരെ ഒരാൾ നിരപരാധിയാണെന്ന് ഞാൻ വിശ്വസിക്കുന്നു” എന്നായിരുന്നു സംഭവത്തെക്കുറിച്ച് ചോദിച്ചപ്പോൾ ബാക്സ്റ്ററുടെ മറുപടി. വിഷയത്തിൽ ഉടൻ തന്നെ വിശദമായ പ്രസ്താവന പുറത്തിറക്കുമെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, ആരോപണങ്ങളെക്കുറിച്ച് വൺ നേഷൻ പാർട്ടി ഔദ്യോഗികമായി ഇതുവരെ പ്രതികരിച്ചിട്ടില്ല. പാർലമെന്റിൽ തങ്ങൾക്ക് പ്രാതിനിധ്യം ലഭിക്കുമെന്ന ഉറച്ച വിശ്വാസത്തിലാണെന്ന് സൗത്ത് ഓസ്‌ട്രേലിയൻ വൺ നേഷൻ നേതാവ് കോറി ബെർണാഡി പറഞ്ഞു.
അതേസമയം, വൺ നേഷൻ പാർട്ടിക്ക് സൗത്ത് ഓസ്‌ട്രേലിയയുടെ വികസനത്തിനായി കൃത്യമായ പദ്ധതികളൊന്നുമില്ലെന്ന് ലിബറൽ പാർട്ടി നേതാവ് ആഷ്ടൺ ഹേണും പ്രീമിയർ പീറ്റർ മലിനാസ്കാസും വിമർശിച്ചു. ക്വീൻസ്‌ലൻഡ് ആസ്ഥാനമായുള്ള ഒരു പാർട്ടിയാണ് ഇതെന്നും ഇവർക്ക് ഈ സംസ്ഥാനത്തെക്കുറിച്ച് ധാരണയില്ലെന്നും ലേബർ പാർട്ടി ആരോപിച്ചു. ടോറൻസ് ടു ഡാർലിംഗ്ടൺ പ്രോജക്റ്റ് പോലുള്ള അടിസ്ഥാന സൗകര്യ വികസന പദ്ധതികളിലാണ് തങ്ങൾ ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്ന് പ്രീമിയർ വ്യക്തമാക്കി.

