വാഷിംഗ്ടൺ ഡിസി: അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ നിർണ്ണായക പ്രഖ്യാപനത്തെത്തുടർന്ന് ആഗോള വിപണിയിൽ എണ്ണവിലയിൽ വൻ ഇടിവ്. ഇറാനുമായി ചർച്ചകൾ നടക്കുകയാണെന്നും ഊർജ്ജ നിലയങ്ങൾ ആക്രമിക്കുന്നതിൽ നിന്ന് താൽക്കാലികമായി പിന്മാറുകയാണെന്നുമുള്ള ട്രംപിന്റെ പ്രഖ്യാപനമാണ് വിപണിയിൽ പ്രതിഫലിച്ചത്.
ഇന്നലെ രാവിലെ 160.20 ഡോളറിൽ വ്യാപാരം നടന്നിരുന്ന ക്രൂഡ് ഓയിൽ വിലയിൽ 13 ശതമാനത്തോളം കുറവുണ്ടായതായി ഒമാൻ ന്യൂസ് ഏജൻസി റിപ്പോർട്ട് ചെയ്തു. ആഗോള ബ്രെന്റ് ക്രൂഡിന്റെ വിലയിലും സമാനമായ ഇടിവ് ദൃശ്യമാണ്. എണ്ണവില 200 ഡോളറിലെത്തിക്കുമെന്ന ഇറാന്റെ ഭീഷണി നിലനിൽക്കെയാണ് വിപണിയിൽ ഈ മാറ്റം ഉണ്ടായത്.
അമേരിക്കയും ഇസ്രായേലും ഇറാനെതിരെ നടത്താനിരുന്ന സൈനിക നീക്കങ്ങൾ നിർത്തിവെച്ചേക്കുമെന്ന സൂചന ട്രംപിന്റെ പ്രഖ്യാപനത്തിലുണ്ട്. അതേസമയം, ക്രൂഡ് ഓയിൽ വില കുറഞ്ഞതോടെ സ്വർണ്ണവിലയിൽ വർദ്ധനവ് രേഖപ്പെടുത്തി. മേഖലയിലെ സംഘർഷാവസ്ഥയിൽ അയവ് വരുന്നതിന്റെ സൂചനകൾ വിപണിയിൽ വലിയ ചലനങ്ങളാണ് സൃഷ്ടിക്കുന്നത്.

