തിരുവനന്തപുരം: തിരഞ്ഞെടുപ്പ് കമ്മീഷൻ ഉദ്യോഗസ്ഥർക്ക് അയച്ച ഔദ്യോഗിക കത്തിൽ ബിജെപിയുടെ ചിഹ്നമായ താമര പതിഞ്ഞ സീൽ വന്നത് വിവാദമാകുന്നു. സംഭവത്തിൽ ഗുരുതരമായ വീഴ്ച സംഭവിച്ചതായി തിരഞ്ഞെടുപ്പ് വിഭാഗം ഉദ്യോഗസ്ഥർ സമ്മതിച്ചു.
തിരഞ്ഞെടുപ്പ് ഡ്യൂട്ടിയിലുള്ള ഉദ്യോഗസ്ഥർക്ക് അയച്ച സർക്കുലറിലാണ് ബിജെപി സ്ഥാനാർത്ഥിയുടേതെന്ന് കരുതുന്ന താമര ചിഹ്നം അടങ്ങിയ സീൽ പതിഞ്ഞത്. ഔദ്യോഗിക രേഖകളിൽ രാഷ്ട്രീയ പാർട്ടികളുടെ ചിഹ്നങ്ങൾ വരുന്നത് ചട്ടവിരുദ്ധമാണ്. സംഭവം വിവാദമായതോടെ ഉദ്യോഗസ്ഥർ വിശദീകരണവുമായി രംഗത്തെത്തി.സീൽ പതിപ്പിക്കുന്നതിനിടെ അബദ്ധത്തിൽ സംഭവിച്ച പിഴവാണിതെന്നാണ് ഔദ്യോഗിക വിശദീകരണം. രാഷ്ട്രീയ പാർട്ടികൾക്ക് നൽകുന്ന രേഖകളിൽ ഉപയോഗിക്കുന്ന സീൽ മാറി ഉപയോഗിച്ചതാകാമെന്നും അധികൃതർ സൂചിപ്പിക്കുന്നു.
സംഭവത്തിൽ കളക്ടർ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. ഇത്തരം പിഴവുകൾ ആവർത്തിക്കാതിരിക്കാൻ കർശന ജാഗ്രത പാലിക്കുമെന്ന് അധികൃതർ അറിയിച്ചു. കത്തിൽ ചിഹ്നം വന്നതിനെക്കുറിച്ച് തിരഞ്ഞെടുപ്പ് കമ്മീഷൻ വിശദമായ റിപ്പോർട്ട് തേടിയിട്ടുണ്ട്.

