പെർത്ത്: നോർത്തേൺ ടെറിട്ടറിയിലും കിംബർലി മേഖലയിലും കനത്ത നാശം വിതച്ച ‘നറെല്ലെ’ ചുഴലിക്കാറ്റ് വീണ്ടും ശക്തിപ്രാപിച്ച് പെർത്ത് ലക്ഷ്യമാക്കി നീങ്ങുന്നതായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി. നിലവിൽ ഉഷ്ണമേഖലാ ന്യൂനമർദ്ദമായി തുടരുന്ന ഈ സംവിധാനം, ഇന്ന് രാത്രിയോടെ സമുദ്രത്തിന് മുകളിൽ വെച്ച് അതിശക്തമായ ചുഴലിക്കാറ്റായി മാറാൻ സാധ്യതയുണ്ടെന്നാണ് ബ്യൂറോ ഓഫ് മെറ്റീരിയോളജി (BOM) വ്യക്തമാക്കുന്നത്.
കഴിഞ്ഞ ശനിയാഴ്ച രാത്രി കാറ്റഗറി 3 ചുഴലിക്കാറ്റായി നോർത്തേൺ ടെറിട്ടറിയിൽ ആഞ്ഞടിച്ച നറെല്ലെ വലിയ നാശനഷ്ടങ്ങളാണ് ഉണ്ടാക്കിയത്. അഡ്ലെയ്ഡ് റിവർ ടൗണിൽ മാത്രം തിങ്കളാഴ്ച രാവിലെ വരെയുള്ള 24 മണിക്കൂറിനുള്ളിൽ 202 മില്ലിമീറ്റർ മഴ രേഖപ്പെടുത്തി. ഇതേത്തുടർന്ന് മേഖലയിൽ വൻ പ്രളയസാഹചര്യമാണ് നിലനിൽക്കുന്നത്. കാറ്റ് പടിഞ്ഞാറ്-തെക്ക് പടിഞ്ഞാറ് ദിശയിൽ കിംബർലി തീരത്തേക്ക് നീങ്ങുന്നതിനാൽ വടക്കൻ കിംബർലിയിൽ അതിശക്തമായ കാറ്റിനും മഴയ്ക്കും സാധ്യതയുള്ളതിനാൽ ‘സിവിയർ വെതർ വാണിംഗ്’ പുറപ്പെടുവിച്ചിട്ടുണ്ട്.
വ്യാഴം, വെള്ളി ദിവസങ്ങളിൽ നറെല്ലെ കൂടുതൽ കരുത്താർജ്ജിച്ച് കാറ്റഗറി 4 തീവ്ര ചുഴലിക്കാറ്റായി മാറുമെന്ന് കാലാവസ്ഥാ നിരീക്ഷക ഇലാന ചെർണി പറഞ്ഞു. വെള്ളിയാഴ്ചയോടെ ഇത് കാറ്റഗറി 5 വരെയാകാൻ സാധ്യതയുണ്ടെന്നാണ് വെതർസോണിന്റെ വിലയിരുത്തൽ. വെള്ളിയാഴ്ചയ്ക്ക് ശേഷം കാറ്റിന്റെ പാതയിൽ മാറ്റം വരാൻ സാധ്യതയുള്ളതിനാൽ ഇത് ജെറാൾഡ്ടണിനും പെർത്തിനും ഇടയിലുള്ള തീരത്ത് എവിടെ വേണമെങ്കിലും കരതൊടാം.
ഞായറാഴ്ചയോടെ ചുഴലിക്കാറ്റ് പെർത്ത് മെട്രോപൊളിറ്റൻ മേഖലയിൽ എത്താൻ സാധ്യതയുണ്ട്. പെർത്തിൽ ചുഴലിക്കാറ്റ് എത്തുന്നത് അസാധാരണമാണെങ്കിലും മുൻപ് ഇത്തരം സംഭവങ്ങൾ ഉണ്ടായിട്ടുണ്ട്. 1910-നും 2024-നും ഇടയിൽ 14 തവണ ഇത്തരത്തിൽ ചുഴലിക്കാറ്റുകൾ പെർത്തിൽ നാശനഷ്ടങ്ങൾ വരുത്തിയിട്ടുണ്ട്. 2021-ൽ കൽബാറിയിൽ നാശം വിതച്ച ‘സെറോജ’ ചുഴലിക്കാറ്റിന് സമാനമായ സാഹചര്യമാണ് ഇപ്പോൾ നിലനിൽക്കുന്നത്. ശക്തമായ കാറ്റ്, കനത്ത മഴ, കടൽക്ഷോഭം എന്നിവയ്ക്ക് സാധ്യതയുള്ളതിനാൽ തീരദേശവാസികൾ ജാഗ്രത പാലിക്കണമെന്ന് അധികൃതർ നിർദ്ദേശിച്ചു.

