കൊൽക്കത്ത: പശ്ചിമ ബംഗാൾ നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി പുറത്തിറക്കിയ വോട്ടർ പട്ടികയുടെ അനുബന്ധ ലിസ്റ്റിൽ നിന്ന് എട്ടു ലക്ഷത്തോളം പേരുടെ പേരുകൾ നീക്കം ചെയ്തതായി മുഖ്യമന്ത്രി മമത ബാനർജി ആരോപിച്ചു. തിരഞ്ഞെടുപ്പ് കമ്മീഷൻ ബിജെപിയുമായി ചേർന്ന് ഗൂഢാലോചന നടത്തുകയാണെന്നും വോട്ടർമാരുടെ അവകാശങ്ങൾ കവരുകയാണെന്നും അവർ കുറ്റപ്പെടുത്തി.തിങ്കളാഴ്ച അർദ്ധരാത്രിയോടെയാണ് തിരഞ്ഞെടുപ്പ് കമ്മീഷൻ ആദ്യ അനുബന്ധ വോട്ടർ പട്ടിക പുറത്തുവിട്ടത്. വോട്ടർമാരുടെ അറിവോ സമ്മതമോ ഇല്ലാതെ ഇത്തരം നടപടികൾ സ്വീകരിക്കുന്നത് ജനാധിപത്യ വിരുദ്ധമാണെന്ന് മമത പറഞ്ഞു.സ്പെഷ്യൽ ഇൻ്റെൻസീവ് റിവിഷൻ (SIR) പ്രക്രിയയിലൂടെ ലക്ഷക്കണക്കിന് സ്ത്രീകളുടെ പേരുകളാണ് വോട്ടർ പട്ടികയിൽ നിന്ന് ഒഴിവാക്കിയിട്ടുള്ളത്. തൃണമൂൽ കോൺഗ്രസിൻ്റെ പ്രധാന വോട്ട് ബാങ്കായ സ്ത്രീകളെ വോട്ടിംഗിൽ നിന്ന് മാറ്റിനിർത്താനുള്ള ആസൂത്രിത നീക്കമാണിതെന്ന് അവർ ആരോപിച്ചു.
വോട്ടർ പട്ടികയിൽ നിന്ന് എട്ടു ലക്ഷം പേരെ ഒഴിവാക്കി; തിരഞ്ഞെടുപ്പ് കമ്മീഷനെതിരെ മമത ബാനർജി

