ഹോബാർട്ട്: ഓസ്‌ട്രേലിയ ചുറ്റിക്കാണാനായി കൈവശമുണ്ടായിരുന്ന സമ്പാദ്യവും വീടും വിറ്റ് കാരവനിലിറങ്ങിയ സിഡ്‌നി സ്വദേശികളായ ദമ്പതികളും കുടുംബവും ഇന്ധനവില വർധനവിനെത്തുടർന്ന് വഴിമുട്ടുന്നു. ലിസയും ബ്ലെയ്ക്ക് വാൽഷും തങ്ങളുടെ രണ്ട് മക്കളോടും വളർത്തുമൃഗത്തോടുമൊപ്പം കഴിഞ്ഞ ഏഴുമാസമായി രാജ്യം ചുറ്റിക്കാണുന്ന തിരക്കിലായിരുന്നു. എന്നാൽ പെട്രോൾ പമ്പുകളിലെ അമിതവില ഇവരുടെ സ്വപ്നയാത്രയെ ഇപ്പോൾ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്.
ടാസ്മാനിയയുടെ പടിഞ്ഞാറൻ തീരത്തുള്ള റോസ്‌ബെറിയിലെ ഒരു പെട്രോൾ പമ്പിൽ നിന്ന് ഇന്ധനം നിറച്ചപ്പോൾ ഇവർക്ക് നൽകേണ്ടി വന്നത് ഏകദേശം 500 ഡോളറാണ്. ജീവിതസാഹചര്യങ്ങളെല്ലാം കാരവനിലേക്ക് മാറ്റിയതിനാൽ ഭാരം കൂടുതലാണെന്നും, യാത്രയിലെ ഏറ്റവും വലിയ ചെലവ് ഇന്ധനമാണെന്നും ലിസ പറയുന്നു. ഡീസൽ വിലയിലുണ്ടായ അപ്രതീക്ഷിത വർധനവ് ഇവരുടെ ബജറ്റിനെ പൂർണ്ണമായും താളംതെറ്റിച്ചു. ഓസ്‌ട്രേലിയയിലെ പല ഭാഗങ്ങളിലും ഇന്ധനവില റെക്കോർഡ് നിലവാരത്തിൽ തുടരുന്നത് ഇവരെപ്പോലെ ദീർഘദൂര യാത്ര പ്ലാൻ ചെയ്ത നിരവധി കുടുംബങ്ങളെ ആശങ്കയിലാഴ്ത്തുന്നുണ്ട്.

