ചെന്നൈ: തമിഴക വെട്രി കഴകം (TVK) അധ്യക്ഷനും നടനുമായ വിജയ് 2026-ലെ തമിഴ്നാട് നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിനായി ചെന്നൈയിലെ പെരമ്പൂർ മണ്ഡലത്തിൽ നാമനിർദ്ദേശ പത്രിക സമർപ്പിച്ചു. രാഷ്ട്രീയ പ്രവേശനത്തിന് ശേഷം വിജയ് മത്സരിക്കുന്ന ആദ്യ തെരഞ്ഞെടുപ്പാണിത്. പത്രികാ സമർപ്പണത്തിന് മുന്നോടിയായി പെരമ്പൂരിൽ വിജയ് നടത്തിയ റോഡ് ഷോയിൽ പതിനായിരക്കണക്കിന് ആരാധകരും പാർട്ടി പ്രവർത്തകരും അണിനിരന്നു.പെരമ്പൂരിന് പുറമെ തൃശ്ശിനാപ്പള്ളി (ട്രിച്ചി) ഈസ്റ്റ് മണ്ഡലത്തിലും വിജയ് മത്സരിക്കുന്നുണ്ട്. രണ്ട് മണ്ഡലങ്ങളിൽ നിന്ന് മത്സരിക്കാനുള്ള തീരുമാനം പാർട്ടിയുടെ വിജയസാധ്യത വർദ്ധിപ്പിക്കാനാണെന്ന് ടിവികെ വക്താക്കൾ അറിയിച്ചു. പത്രികാ സമർപ്പണത്തിന് ശേഷം നടത്തിയ വാർത്താസമ്മേളനത്തിൽ സംസ്ഥാനത്തെ ഭരണകക്ഷിയായ ഡിഎംകെക്കും പ്രതിപക്ഷമായ എഐഎഡിഎംകെക്കുമെതിരെ വിജയ് രൂക്ഷവിമർശനം ഉന്നയിച്ചു. അഴിമതിരഹിതവും സുതാര്യവുമായ ഭരണം കാഴ്ചവെക്കുമെന്നും യുവാക്കൾക്കും സ്ത്രീകൾക്കും മുൻഗണന നൽകുമെന്നും അദ്ദേഹം വാഗ്ദാനം ചെയ്തു.അതേസമയം, പെരമ്പൂരിലെ പ്രചരണ പരിപാടികൾക്ക് അനുമതി നൽകുന്നതിൽ പോലീസ് വിവേചനം കാണിക്കുന്നതായി വിജയ് ആരോപിച്ചു. തടസ്സങ്ങൾ നീക്കണമെന്ന് ആവശ്യപ്പെട്ട് അദ്ദേഹം തമിഴ്നാട് ചീഫ് ഇലക്ടറൽ ഓഫീസർക്ക് പരാതി നൽകുകയും ചെയ്തിട്ടുണ്ട്. മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ കൊളത്തൂർ മണ്ഡലത്തിൽ പത്രിക സമർപ്പിച്ച അതേദിവസം തന്നെയാണ് വിജയിയും പത്രിക നൽകിയത് എന്നത് തമിഴ്നാട് രാഷ്ട്രീയത്തിൽ വലിയ ചർച്ചയായിട്ടുണ്ട്. വിജയിയുടെ രാഷ്ട്രീയ പ്രവേശനം തമിഴ്നാട്ടിലെ പരമ്പരാഗത ദ്രാവിഡ രാഷ്ട്രീയത്തിൽ വലിയ മാറ്റങ്ങൾ ഉണ്ടാക്കുമെന്നാണ് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നത്.
തമിഴ്നാട് നിയമസഭാ തെരഞ്ഞെടുപ്പ്: പെരമ്പൂരിൽ പത്രിക സമർപ്പിച്ച് വിജയ്; വൻ റോഡ് ഷോയുമായി പ്രചരണം തുടങ്ങി

