മെൽബണിൽ സ്‌കൂൾ സമയത്ത് തെരുവിൽ മുഖംമൂടി ധരിച്ച സംഘത്തിന്റെ അഴിഞ്ഞാട്ടം; വടിവാളും സ്ലെഡ്ജ് ഹാമറുമായി ആക്രമണം

മെൽബൺ: പട്ടാപ്പകൽ സ്‌കൂൾ കുട്ടികളെ കൂട്ടിക്കൊണ്ടുപോകുന്ന സമയത്ത് മെൽബൺ നഗരമധ്യത്തിൽ അക്രമിസംഘത്തിന്റെ ഭീകരാന്തരീക്ഷം. മുഖംമൂടി ധരിച്ച ആറംഗ യുവാക്കളുടെ സംഘം വടിവാളും ഇരുമ്പ് വടികളും സ്ലെഡ്ജ് ഹാമറും ഉപയോഗിച്ച് രണ്ട് യുവാക്കളെ ക്രൂരമായി ആക്രമിച്ചു. പോർട്ട് മെൽബണിലെ ബേ സ്ട്രീറ്റിലും ലാലർ സ്ട്രീറ്റിലുമായി ഇന്നലെ ഉച്ചകഴിഞ്ഞ് 3.15-ഓടെയാണ് സിനിമാരംഗങ്ങളെ വെല്ലുന്ന അക്രമ സംഭവങ്ങൾ അരങ്ങേറിയത്.

മോഷ്ടിച്ച കാറിന്റെ സൺറൂഫിലൂടെ പുറത്തേക്ക് ആയുധങ്ങളുമായി തൂങ്ങിക്കിടന്ന് യാത്ര ചെയ്ത അക്രമിസംഘം ഇരകളെ തിരഞ്ഞുപിടിച്ചാണ് ആക്രമണം നടത്തിയത്. ലാലർ സ്ട്രീറ്റിൽ വെച്ച് കാറിൽ നിന്നിറങ്ങിയ സംഘം രണ്ട് യുവാക്കളെ ഓടിച്ചിട്ട് പിടികൂടുകയും വടിവാൾ ഉപയോഗിച്ച് വെട്ടുകയുമായിരുന്നു. പ്രദേശവാസികൾ നോക്കിനിൽക്കെയായിരുന്നു ഈ അതിക്രമം. അക്രമം തടയാൻ ശ്രമിച്ച ഒരു നിർമ്മാണ തൊഴിലാളി ഇഷ്ടികകളും സ്ലെഡ്ജ് ഹാമറും അക്രമികൾക്ക് നേരെ എറിഞ്ഞെങ്കിലും, അക്രമിസംഘം സ്ലെഡ്ജ് ഹാമർ കൈക്കലാക്കി അത് തന്നെ ആയുധമായി ഉപയോഗിച്ചെന്ന് ദൃക്‌സാക്ഷികൾ പറഞ്ഞു.

സംഭവസ്ഥലത്തുണ്ടായിരുന്ന കുടുംബങ്ങളും കുട്ടികളും വലിയ ആഘാതത്തിലാണ്. ദക്ഷിണാഫ്രിക്കയിലെയും ലണ്ടനിലെയും കുറ്റകൃത്യങ്ങളിൽ നിന്ന് രക്ഷതേടിയാണ് താൻ ഓസ്‌ട്രേലിയയിലെത്തിയതെന്നും എന്നാൽ സ്വന്തം വീടിന് മുന്നിൽ ഇത്തരം ക്രൂരതകൾ കാണേണ്ടി വരുമെന്ന് കരുതിയില്ലെന്നും ഒരു പ്രദേശവാസി പ്രതികരിച്ചു. അക്രമികൾ ഉപയോഗിച്ച കാറിന്റെ സൺറൂഫ് ഇതിനിടെ തകർന്നിട്ടുണ്ട്. സംഭവത്തിൽ പോലീസ് അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ടെങ്കിലും അക്രമിസംഘത്തെ ഇതുവരെ പിടികൂടാനായിട്ടില്ല. പരിക്കേറ്റ യുവാക്കളുടെ നിലയെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. നഗരമധ്യത്തിലുണ്ടായ ഈ ഗുണ്ടാ വിളയാട്ടം മെൽബണിലെ ക്രമസമാധാന നിലയെക്കുറിച്ച് വലിയ ആശങ്കകൾക്ക് വഴിതുറന്നിരിക്കുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *