ഹൈദരാബാദ്: തെലങ്കാനയിലെ ശങ്കർപള്ളി സമീപമുള്ള മഹാലിംഗപുരം ഗ്രാമത്തിലെ പ്രിഫാബ്രിക്കേറ്റഡ് നിർമ്മാണ യൂണിറ്റിൽ ക്രെയിൻ തകർന്നുവീണുണ്ടായ അപകടത്തിൽ അഞ്ച് തൊഴിലാളികൾ മരിച്ചു. 12 പേർക്ക് പരിക്കേറ്റതായി പൊലീസ് അറിയിച്ചു.
തിങ്കളാഴ്ച വൈകിട്ടാണ് സംഭവം. ശക്തമായ കാറ്റും മഴയും ഉണ്ടായ സാഹചര്യത്തിൽ 17 തൊഴിലാളികൾ ഒരു ഷെഡിൽ അഭയം തേടിയിരിക്കെയാണ് ക്രെയിൻ അതിന് മുകളിൽ വീണത്.
സംഭവസ്ഥലത്ത് തന്നെ രണ്ട് പേർ മരിച്ചു. ഗുരുതരമായി പരിക്കേറ്റ മൂന്ന് പേർ പിന്നീട് ചികിത്സയ്ക്കിടെ മരണപ്പെട്ടു. പരിക്കേറ്റ 12 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി അധികൃതർ അറിയിച്ചു.
മരിച്ചവർ ബിഹാർ സ്വദേശികളാണെന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. തൊഴിലാളികൾ ബിഹാർ, ഉത്തർപ്രദേശ്, ഒഡീഷ തുടങ്ങിയ സംസ്ഥാനങ്ങളിൽ നിന്നുള്ള കുടിയേറ്റ തൊഴിലാളികളാണ്.
ക്രെയിൻ തകർന്നുവീഴാനുള്ള കാരണം വ്യക്തമല്ല. സംഭവത്തിൽ കൂടുതൽ അന്വേഷണം പുരോഗമിക്കുകയാണെന്ന് പൊലീസ് അറിയിച്ചു.

