കാഠ്മണ്ഡു: സോഷ്യൽ മീഡിയയിൽ പങ്കുവെച്ച മാപ്പുമായി ബന്ധപ്പെട്ട വിവാദത്തെ തുടർന്ന് നെപ്പാൾ സർക്കാരിന്റെ ദേശീയ വിമാനക്കമ്പനിയായ നേപ്പാൾ എയർലൈൻസ് മാപ്പുപറഞ്ഞു. അന്താരാഷ്ട്ര അതിർത്തികളെ തെറ്റായി ചിത്രീകരിച്ച മാപ്പ് പ്രസിദ്ധീകരിച്ചതാണ് വിവാദത്തിന് ഇടയായത്.
കമ്പനിയുടെ ഔദ്യോഗിക സോഷ്യൽ മീഡിയ അക്കൗണ്ടിൽ പങ്കുവെച്ച “നെറ്റ്‌വർക്ക് മാപ്പ്”യിൽ ഇന്ത്യയിലെ ജമ്മു കശ്മീർ, ലഡാക്ക് പ്രദേശങ്ങൾ പാകിസ്ഥാന്റെ ഭാഗമായി കാണിച്ചതാണ് വ്യാപക വിമർശനത്തിന് കാരണമായത്. പോസ്റ്റ് വൈറലായതോടെ സാമൂഹ്യമാധ്യമങ്ങളിൽ ശക്തമായ പ്രതിഷേധം ഉയർന്നു.
വിമർശനം ശക്തമായതിനെ തുടർന്ന് വിവാദമായ പോസ്റ്റ് കമ്പനി ഉടൻ പിൻവലിച്ചു. പിന്നാലെ പുറത്തിറക്കിയ പ്രസ്താവനയിൽ മാപ്പിൽ “ഗുരുതരമായ ഭൂപട പിഴവുകൾ” ഉണ്ടായിരുന്നുവെന്നും അത് നെപ്പാളിന്റെയോ കമ്പനിയുടെ ഔദ്യോഗിക നിലപാടിനെയോ പ്രതിഫലിപ്പിക്കുന്നതല്ലെന്നും വ്യക്തമാക്കി.
ഇത്തരം പിഴവുകൾ ആവർത്തിക്കാതിരിക്കാൻ ആഭ്യന്തര പരിശോധന ആരംഭിച്ചതായും ബന്ധപ്പെട്ടവർ അറിയിച്ചു. പ്രദേശത്തെ രാജ്യങ്ങളുമായുള്ള സൗഹൃദബന്ധങ്ങളെ കമ്പനി വിലമതിക്കുന്നുവെന്നും സംഭവത്തിൽ ആരെയെങ്കിലും വേദനിപ്പിച്ചിട്ടുണ്ടെങ്കിൽ അതിൽ ഖേദമുണ്ടെന്നും പ്രസ്താവനയിൽ കൂട്ടിച്ചേർത്തു.
സംഭവം ഇന്ത്യ-നെപ്പാൾ ബന്ധങ്ങളുമായി ബന്ധപ്പെട്ട അതിർത്തി വിഷയങ്ങളുടെ സംവേദനശീലത വീണ്ടും ശ്രദ്ധയിൽപ്പെടുത്തുന്നതായാണ് വിലയിരുത്തൽ.

