ഓസ്ലോ: ഇന്ത്യയും നോർവേയും തമ്മിലുള്ള ഉഭയകക്ഷി ബന്ധം ശക്തമാക്കുന്നതിൽ നൽകിയ മികച്ച സംഭാവനകളും നേതൃത്വവും മുൻനിർത്തി, നോർവേയുടെ പരമോന്നത ബഹുമതിയായ ‘ഗ്രാൻഡ് ക്രോസ് ഓഫ് ദ റോയൽ നോർവീജിയൻ ഓർഡർ ഓഫ് മെറിറ്റ്’ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് സമ്മാനിച്ചു. ഓസ്ലോയിൽ നടന്ന പ്രത്യേക ചടങ്ങിൽ നോർവേയിലെ രാജാവ് ഹാരാൾഡ് അഞ്ചാമനാണ് ബഹുമതി കൈമാറിയത്. വിദേശ രാഷ്ട്രത്തലവന്മാർക്ക് നോർവേ നൽകുന്ന ഏറ്റവും ഉയർന്ന സിവിലിയൻ ബഹുമതിയാണിത്. പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ലഭിക്കുന്ന 32-ാമത് അന്താരാഷ്ട്ര പുരസ്കാരമാണിത്.
ബഹുമതിക്ക് നോർവേ രാജാവിനോടും അവിടുത്തെ ജനങ്ങളോടും പ്രധാനമന്ത്രി നരേന്ദ്ര മോദി അഗാധമായ കൃതജ്ഞത രേഖപ്പെടുത്തി. പുരസ്കാരം ഇന്ത്യൻ ജനതയ്ക്കും ഇരുരാജ്യങ്ങളും തമ്മിലുള്ള ചരിത്രപരമായ സൗഹൃദത്തിനുമായി സമർപ്പിക്കുന്നതായി അദ്ദേഹം പറഞ്ഞു. ഇന്ത്യയും നോർവേയും തമ്മിലുള്ള പരസ്പര വിശ്വാസത്തിന്റെയും സ്നേഹത്തിന്റെയും പ്രതീകമാണിതെന്നും ആഗോള പുരോഗതിക്കായുള്ള ഇരുരാജ്യങ്ങളുടെയും പങ്കാളിത്തത്തിന് ഇത് കൂടുതൽ കരുത്തുപകരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കഴിഞ്ഞ 43 വർഷത്തിനിടെ ഒരു ഇന്ത്യൻ പ്രധാനമന്ത്രി നടത്തുന്ന ആദ്യ നോർവേ സന്ദർശനമാണിത്. കഴിഞ്ഞ ദിവസം സ്വീഡന്റെ പരമോന്നത ബഹുമതിയായ ‘റോയൽ ഓർഡർ ഓഫ് പോളാർ സ്റ്റാർ’ പുരസ്കാരവും പ്രധാനമന്ത്രിക്ക് ലഭിച്ചിരുന്നു.

