ന്യൂഡൽഹി: ഡൽഹിയിലെ ശാസ്ത്രി പാർക്കിലെ ഫർണിച്ചർ മാർക്കറ്റിൽ വൻ തീപിടിത്തമുണ്ടായി. ശനിയാഴ്ച പുലർച്ചെ ഉണ്ടായ അപകടത്തിൽ നിരവധി കടകൾ കത്തിനശിച്ചതായാണ് റിപ്പോർട്ട്. അപകടത്തിൽ ആളപായമോ പരിക്കുകളോ റിപ്പോർട്ട് ചെയ്തിട്ടില്ല.
തീപിടിത്ത വിവരം ലഭിച്ചതിനെ തുടർന്ന് ആദ്യം രണ്ട് ഫയർഫോഴ്സ് വാഹനങ്ങൾ സ്ഥലത്തെത്തി. എന്നാൽ തീ അതിവേഗം പടരുന്നതിനിടെ കൂടുതൽ അഗ്നിശമന വാഹനങ്ങൾ എത്താത്തതിൽ പ്രതിഷേധിച്ച് നാട്ടുകാർ ഫയർഫോഴ്സ് സംഘത്തിന് നേരെ കല്ലേറ് നടത്തിയതായി റിപ്പോർട്ടുണ്ട്. പിന്നീട് 25ഓളം ഫയർഫോഴ്സ് വാഹനങ്ങൾ സ്ഥലത്തെത്തി മണിക്കൂറുകൾ നീണ്ട പരിശ്രമത്തിനൊടുവിലാണ് തീ നിയന്ത്രണവിധേയമാക്കിയത്.
മാർക്കറ്റിലെ കടകളിൽ തടിയും പ്ലൈവുഡും ഉൾപ്പെടെയുള്ള എളുപ്പത്തിൽ കത്തുന്ന വസ്തുക്കൾ സൂക്ഷിച്ചിരുന്നതിനാൽ തീ വേഗത്തിൽ പടർന്നതായി ഫയർഫോഴ്സ് അധികൃതർ അറിയിച്ചു. ശനിയാഴ്ച പുലർച്ചെ 12 മണിയോടെയാണ് തീപിടിത്തമുണ്ടായതെന്നാണ് വിവരം. തീപിടിത്തത്തിന്റെ കാരണം ഇതുവരെ വ്യക്തമായിട്ടില്ല. സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായി പോലീസ് അറിയിച്ചു.

