ന്യൂഡൽഹി: ആഫ്രിക്കൻ രാജ്യങ്ങളിൽ എബോള രോഗബാധ അതിശക്തമായി പടർന്നുപിടിക്കുന്ന സാഹചര്യത്തിൽ രാജ്യാന്തര തലത്തിൽ മുൻകരുതൽ നടപടികൾ കർശനമാക്കി ഇന്ത്യ. രോഗവ്യാപനം രൂക്ഷമായ കോംഗോ, യുഗാണ്ട, ദക്ഷിണ സുഡാൻ എന്നീ രാജ്യങ്ങളിലേക്കുള്ള അനാവശ്യ യാത്രകൾ ഇന്ത്യൻ പൗരന്മാർ പൂർണ്ണമായും ഒഴിവാക്കണമെന്ന് കേന്ദ്ര സർക്കാർ കർശന നിർദ്ദേശം നൽകി.
നിലവിൽ ഈ ആഫ്രിക്കൻ രാജ്യങ്ങളിൽ താമസിക്കുന്നവരും അടിയന്തര ആവശ്യങ്ങൾക്കായി അവിടെ യാത്ര ചെയ്യുന്നവരുമായ ഇന്ത്യൻ പൗരന്മാർ അതീവ ജാഗ്രത പുലർത്തണമെന്നും, അവിടുത്തെ പ്രാദേശിക ഭരണകൂടങ്ങളും ആരോഗ്യ മന്ത്രാലയങ്ങളും പുറപ്പെടുവിക്കുന്ന സുരക്ഷാ മാർഗ്ഗനിർദ്ദേശങ്ങൾ കൃത്യമായി പാലിക്കണമെന്നും വിദേശകാര്യ-ആരോഗ്യ മന്ത്രാലയങ്ങൾ സംയുക്ത പ്രസ്താവനയിലൂടെ അറിയിച്ചു. വിമാനത്താവളങ്ങളിലും തുറമുഖങ്ങളിലും നിരീക്ഷണം ശക്തമാക്കാൻ നിർദ്ദേശം നൽകിയിട്ടുണ്ട്. അതേസമയം, ഇന്ത്യയിൽ ഇതുവരെ എബോള കേസുകളൊന്നും തന്നെ റിപ്പോർട്ട് ചെയ്തിട്ടില്ലെന്നും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം വ്യക്തമാക്കി

