തിരുവനന്തപുരം: എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) ഉദ്യോഗസ്ഥർക്ക് നേരെയുണ്ടായ ആക്രമണക്കേസിൽ പ്രതികളുടെ ലക്ഷ്യം ഉദ്യോഗസ്ഥരെ കൊലപ്പെടുത്തുകയായിരുന്നുവെന്ന് തിരുവനന്തപുരം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി നിരീക്ഷിച്ചു. കേസിലെ അഞ്ച് പ്രതികളുടെ ജാമ്യാപേക്ഷ തള്ളിക്കൊണ്ടുള്ള ഉത്തരവിലാണ് കോടതിയുടെ പരാമർശം.
ഇഡി ഉദ്യോഗസ്ഥർ ഔദ്യോഗിക കൃത്യനിർവഹണത്തിനിടെ സംഘടിതമായ ആക്രമണത്തിനിരയായെന്നും ആക്രമണം ആസൂത്രിത സ്വഭാവമുള്ളതാണെന്നും കോടതി വിലയിരുത്തി. ഉദ്യോഗസ്ഥർ സഞ്ചരിച്ചിരുന്ന വാഹനങ്ങൾ തകർക്കുകയും അവരുടെ ജീവന് ഭീഷണിയുയർത്തുന്ന തരത്തിൽ ആക്രമണം നടത്തുകയും ചെയ്തതായി പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചു.
കേസിന്റെ അന്വേഷണം നിർണായക ഘട്ടത്തിലാണെന്നും ഈ സാഹചര്യത്തിൽ പ്രതികൾക്ക് ജാമ്യം അനുവദിക്കുന്നത് അന്വേഷണത്തെ ബാധിക്കുമെന്നും കോടതി ചൂണ്ടിക്കാട്ടി. ജാമ്യം അനുവദിച്ചാൽ സമാന കുറ്റകൃത്യങ്ങൾക്ക് പ്രോത്സാഹനമാകുമെന്നും ഉത്തരവിൽ കോടതി വ്യക്തമാക്കി.

