പാകിസ്താനിലെ പഞ്ചാബ് പ്രവിശ്യയിലെ ഫാറൂഖാബാദിലുള്ള 125 വർഷം പഴക്കമുള്ള ഗുരുദ്വാര ശ്രീ ഗുരു സിംഗ് സഭാ സാഹിബ് തകർത്ത സംഭവത്തിൽ ഇന്ത്യ ശക്തമായി പ്രതിഷേധിച്ചു. ചരിത്രപ്രാധാന്യമുള്ള സിഖ് ആരാധനാലയം തകർത്തത് ലക്ഷ്യമിട്ടുള്ള നശീകരണ നടപടിയാണെന്ന് ഇന്ത്യയുടെ വിദേശകാര്യ മന്ത്രാലയം ആരോപിച്ചു.
സംഭവത്തിൽ സമഗ്ര അന്വേഷണം നടത്തി കുറ്റക്കാർക്കെതിരെ നടപടി സ്വീകരിക്കണമെന്നും ഗുരുദ്വാരം പഴയ രൂപത്തിൽ പുനഃസ്ഥാപിക്കണമെന്നും ഇന്ത്യ പാകിസ്താനോട് ആവശ്യപ്പെട്ടു. ന്യൂനപക്ഷ മതവിഭാഗങ്ങളുടെ ആരാധനാലയങ്ങളും സാംസ്കാരിക പൈതൃകവും സംരക്ഷിക്കാനുള്ള ഉത്തരവാദിത്തം പാകിസ്താൻ നിർവഹിക്കണമെന്നും വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.
ലാഹോറിൽ നിന്ന് ഏകദേശം 70 കിലോമീറ്റർ അകലെയുള്ള ഫാറൂഖാബാദിലാണ് ഗുരുദ്വാരം സ്ഥിതിചെയ്യുന്നത്. ആവശ്യമായ സർക്കാർ അനുമതിയില്ലാതെ ഒരു പ്രാദേശിക വ്യവസായി കെട്ടിടം പൊളിച്ചെന്നാണ് പ്രാഥമിക വിവരം. സംഭവത്തെ തുടർന്ന് സിഖ് സമൂഹം ശക്തമായ പ്രതിഷേധം ഉയർത്തിയിട്ടുണ്ട്. പാകിസ്താനിലെ പഞ്ചാബ് പ്രവിശ്യയിലെ ന്യൂനപക്ഷകാര്യ മന്ത്രി ഗുരുദ്വാരം പുനർനിർമിക്കുമെന്ന് അറിയിച്ചിട്ടുണ്ട്.

