മഹാരാഷ്ട്രയിലെ ലോഹ്ഗഡ് കോട്ടയിൽ യുവാവിനെ കൊലപ്പെടുത്തിയ കേസിൽ മുഖ്യപ്രതിയായ ചേതൻ ചൗധരിയുടെ സഹപാഠിയെ പൊലീസ് കസ്റ്റഡിയിലെടുത്തു. കേസിലെ തെളിവുകൾ നശിപ്പിക്കാനും അന്വേഷണത്തെ വഴിതെറ്റിക്കാനും ഇയാൾ സഹായിച്ചെന്ന സംശയത്തെ തുടർന്നാണ് നടപടി. ചോദ്യം ചെയ്യലിനുശേഷം ഇയാളുടെ പങ്ക് സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ പുറത്തുവരുമെന്നാണ് പൊലീസ് അറിയിച്ചത്.
പ്രതികളായ സിയ ഗോയലും ചേതൻ ചൗധരിയും തമ്മിലുള്ള ബന്ധം രൂപപ്പെടുന്നതിലും പിന്നീട് നടത്തിയ ആശയവിനിമയങ്ങളിലും ഈ സഹപാഠിക്ക് പങ്കുണ്ടായിരുന്നോയെന്ന കാര്യവും പൊലീസ് പരിശോധിക്കുന്നുണ്ട്. മൊബൈൽ ഫോൺ രേഖകൾ, ഡിജിറ്റൽ തെളിവുകൾ, പ്രതികളുടെ മൊഴികൾ എന്നിവയുടെ അടിസ്ഥാനത്തിലാണ് അന്വേഷണം പുരോഗമിക്കുന്നത്.
സിയ ഗോയലും കാമുകനായ ചേതൻ ചൗധരിയും ചേർന്ന് സിയയുടെ പ്രതിശ്രുതവരനായ കേതൻ അഗർവാളിനെ ലോഹ്ഗഡ് കോട്ടയുടെ മുകളിൽ നിന്ന് തള്ളിയിട്ട് കൊലപ്പെടുത്തിയെന്നാണ് അന്വേഷണസംഘത്തിന്റെ കണ്ടെത്തൽ. സംഭവത്തെ ആദ്യം അപകടമരണമായി ചിത്രീകരിച്ചെങ്കിലും പിന്നീട് നടത്തിയ അന്വേഷണത്തിലാണ് ഗൂഢാലോചനയും ആസൂത്രിത കൊലപാതകവും വെളിപ്പെട്ടത്. കേസിൽ തെളിവ് നശിപ്പിച്ചതുമായി ബന്ധപ്പെട്ട് ഇതിനകം നിരവധി പേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

