ടെഹ്റാൻ: യു.എസ്-ഇസ്രയേൽ ആക്രമണത്തിൽ കൊല്ലപ്പെട്ട ഇറാന്റെ മുൻ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനേയിയുടെ വിലാപയാത്രയ്ക്കായി ചരിത്രത്തിൽ സമാനതകളില്ലാത്ത ഒരുക്കങ്ങൾ ഇറാന്റെ ഭരണകൂടം നടത്തുന്നു. ഇറാനിലെയും ഇറാഖിലെയും അഞ്ച് നഗരങ്ങളിലായി ആസൂത്രണം ചെയ്തിരിക്കുന്ന വൻ ചടങ്ങുകൾക്കായി ഖമനേയിയുടെ തിരുശേഷിപ്പ് ടെഹ്റാനിൽ എത്തിച്ചുകഴിഞ്ഞു. ശനിയാഴ്ച നടക്കുന്ന വിലാപയാത്രയിൽ വിദേശ പ്രതിനിധികൾ ഉൾപ്പെടെ കോടിക്കണക്കിന് ആളുകൾ പങ്കെടുക്കുമെന്നാണ് സർക്കാർ ഉദ്യോഗസ്ഥർ അറിയിച്ചിരിക്കുന്നത്. ഇറാനും അമേരിക്കയും തമ്മിലുള്ള താൽക്കാലിക വെടിനിർത്തൽ കരാറിന് പിന്നാലെയാണ് ഇറാൻ ഭരണകൂടം അന്ത്യോപചാര ചടങ്ങുകൾക്കുള്ള ഒരുക്കങ്ങൾ ആരംഭിച്ചത്.
ഇറാന്റെ ദേശീയ പതാക പുതപ്പിച്ച ഖമനേയിയുടെ ശവമഞ്ചം ഇസ്ലാമിക് റിപ്പബ്ലിക്കിലെ പ്രധാന ചടങ്ങുകൾ നടക്കുന്ന ഗ്രാൻഡ് മൊസല്ലയിലേക്ക് കൊണ്ടുപോകുന്ന ദൃശ്യങ്ങൾ മാധ്യമങ്ങൾ പുറത്തുവിട്ടിട്ടുണ്ട്. കറുത്ത വസ്ത്രം ധരിച്ചെത്തിയ വൻ ജനക്കൂട്ടവും ചുവന്ന പൂക്കളും വെളുത്ത ശലഭങ്ങളും നിറഞ്ഞ പശ്ചാത്തലത്തിൽ വെച്ചിരിക്കുന്ന ശവമഞ്ചവും മറ്റും ഈ ദൃശ്യങ്ങളിൽ ഉൾപ്പെടുന്നു. തിരുശേഷിപ്പ് മൂന്ന് ദിവസം ഗ്രാൻഡ് മൊസല്ലയിൽ പൊതുദർശനത്തിന് വെക്കും. ഖമനേയിയുടെ ചിത്രങ്ങളും ഉദ്ധരണികളും അടങ്ങിയ ബാനറുകളാൽ അലംകൃതമാണ് ഗ്രാൻഡ് മൊസല്ല. ആക്രമണത്തിൽ ഖമനേയിക്കൊപ്പം കൊല്ലപ്പെട്ട അദ്ദേഹത്തിന്റെ ബന്ധുക്കളുടെ ഭൗതികശരീരങ്ങളും ചടങ്ങിൽ പ്രദർശിപ്പിക്കും.
അടുത്ത ആഴ്ച ഖോമിലും മഷാദിലും വൻ വിലാപയാത്രകളും ഇറാഖിൽ പ്രത്യേക ചടങ്ങുകളും നടക്കും. ടെഹ്റാനിലെ ചടങ്ങുകൾക്ക് ശേഷം തിരുശേഷിപ്പ് ഇറാഖിലെ പുണ്യനഗരങ്ങളായ നജാഫിലേക്കും കർബലയിലേക്കും കൊണ്ടുപോകും. തുടർന്ന് ജൂലൈ ഒമ്പതിന് വടക്കുകിഴക്കൻ ഇറാനിലെ അദ്ദേഹത്തിന്റെ ജന്മനാടായ മഷാദിലെ ഇമാം റെസ തീർത്ഥാടന കേന്ദ്രത്തിൽ ഖബറടക്കും. ഇന്ത്യയെ പ്രതിനിധീകരിച്ച് ബിഹാർ ഗവർണർ സയ്യിദ് അത്താ ഹസ്നൈനും വിദേശകാര്യ സഹമന്ത്രി പബിത്ര മർഗരിറ്റയും ചടങ്ങിൽ പങ്കെടുക്കും. പാകിസ്താൻ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫിന് പുറമെ ചൈന, അഫ്ഗാനിസ്ഥാൻ ഉൾപ്പെടെയുള്ള അയൽരാജ്യങ്ങളും തങ്ങളുടെ പ്രതിനിധികളെ അയക്കുമെന്ന് അറിയിച്ചിട്ടുണ്ട്.
ഖമനേയി മരിച്ച് നാല് മാസങ്ങൾക്ക് ശേഷമാണ് സംസ്കാരം നടക്കുന്നത് എന്നത് ഇസ്ലാമിക ആചാരപ്രകാരം തികച്ചും അസാധാരണമാണ്. യു.എസ്-ഇസ്രയേൽ ആക്രമണങ്ങൾ രൂക്ഷമായിരുന്ന സാഹചര്യമാണ് ഈ കാലതാമസത്തിന് കാരണമായത്. ഇസ്ലാം മതവിശ്വാസ പ്രകാരം, മൃതദേഹത്തിൽ രാസവസ്തുക്കൾ ഉപയോഗിച്ചുള്ള എംബാമിങ് അനുവദനീയമല്ലാത്തതിനാൽ തിരുശേഷിപ്പ് ശീതീകരിച്ച അറയിൽ (Cold Storage) സൂക്ഷിക്കുകയായിരുന്നുവെന്ന് ഇറാൻ ഉദ്യോഗസ്ഥർ വ്യക്തമാക്കി. അസാധാരണമായ സാഹചര്യങ്ങളിൽ ശവസംസ്കാരം വൈകിപ്പിക്കുന്നതിനും മൃതദേഹം തണുപ്പിച്ചു സൂക്ഷിക്കുന്നതിനും ഷിയ നിയമം അനുവാദം നൽകുന്നുണ്ടെന്ന് കൗണ്ടർ ടെററിസം വിദഗ്ധനായ ഡോ. മുഹമ്മദ് ഒമർ ചൂണ്ടിക്കാട്ടുന്നു.
ഇറാന്റെ പുതിയ നേതാവായി ഖമനേയിയുടെ മകൻ മൊജ്തബ ഖമനേയി ചുമതലയേൽക്കുന്ന നിർണ്ണായകമായ ഒരു രാഷ്ട്രീയ ഘട്ടത്തിലാണ് ഈ ചടങ്ങുകൾ നടക്കുന്നത്. പിതാവ് കൊല്ലപ്പെട്ട ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ മൊജ്തബയെ യുദ്ധം തുടങ്ങിയ ശേഷം പൊതുപരിപാടികളിൽ കണ്ടിട്ടില്ല. ജീവന് ഭീഷണിയുള്ളതിനാൽ അദ്ദേഹം സംസ്കാര ചടങ്ങിൽ പങ്കെടുക്കില്ലെന്നും റിപ്പോർട്ടുകളുണ്ട്. വിലാപയാത്രയെ ദേശീയ ഐക്യത്തിന്റെ നിമിഷമായി അവതരിപ്പിക്കാനാണ് ഭരണകൂടം ശ്രമിക്കുന്നത്. എന്നാൽ, രാജ്യത്ത് നിലനിൽക്കുന്ന കടുത്ത സാമ്പത്തിക പ്രതിസന്ധിയും അടിച്ചമർത്തലുകളും കാരണം സർക്കാരിനോടുള്ള ജനപിന്തുണ കുറഞ്ഞുവരുന്നതായാണ് നിരീക്ഷകർ വിലയിരുത്തുന്നത്

