കൊച്ചി: കൊച്ചിയിലെ പ്രമുഖ മെഡിക്കൽ കോഡിങ് സ്ഥാപനമായ കോറോ ഹെൽത്തിൽ (CorroHealth) മുന്നറിയിപ്പില്ലാതെ കൂട്ടപ്പിരിച്ചുവിടൽ. യു.എസ്. ആസ്ഥാനമായി പ്രവർത്തിക്കുന്ന ഈ സ്ഥാപനം ഒൻപതുനൂറോളം ജീവനക്കാരെയാണ് ഒറ്റയടിക്ക് പുറത്താക്കിയത്. ഇതോടെ കേരളത്തിലെ കൊച്ചി, കോഴിക്കോട് ഓഫീസുകളുടെ പ്രവർത്തനവും പൂർണ്ണമായി ഒടുങ്ങി.
ഇന്ന് രാവിലെ സാധാരണ പോലെ ജീവനക്കാർ ഓഫീസിൽ എത്തിയപ്പോഴാണ് തങ്ങളെ ജോലിയിൽ നിന്നും നീക്കിയ വിവരമറിയുന്നത്. പിരിച്ചുവിടുന്നത് സംബന്ധിച്ച് യാതൊരുവിധ മുൻകൂർ അറിയിപ്പും കമ്പനി അധികൃതർ നൽകിയിരുന്നില്ലെന്ന് ജീവനക്കാർ പറയുന്നു. പെട്ടെന്നുണ്ടായ ഈ നടപടി നൂറുകണക്കിന് കുടുംബങ്ങളെയാണ് പ്രതിസന്ധിയിലാക്കിയിരിക്കുന്നത്.
അതേസമയം, ജോലി നഷ്ടപ്പെട്ട ജീവനക്കാർക്ക് മൂന്ന് മാസത്തിനുള്ളിൽ കോമ്പൻസേഷൻ (നഷ്ടപരിഹാരം) നൽകുമെന്നാണ് കമ്പനിയുടെ വിശദീകരണം. എന്നാൽ, ഇതിനു മുൻപ് പലപ്പോഴായി പിരിച്ചുവിട്ട ജീവനക്കാർക്ക് പോലും കമ്പനി ഇതുവരെ കോമ്പൻസേഷൻ തുക നൽകിയിട്ടില്ലെന്ന് ജീവനക്കാർ ആരോപിക്കുന്നു. പെട്ടെന്നുണ്ടായ കൂട്ടപ്പിരിച്ചുവിടലിനെതിരെ ശക്തമായ പ്രതിഷേധത്തിനൊരുങ്ങുകയാണ് ജീവനക്കാർ.

