ഹൂസ്റ്റൺ: 2026 ഫിഫ ലോകകപ്പിൽ മൊറോക്കോ ക്വാർട്ടർ ഫൈനലിലേക്ക് മുന്നേറി. റൗണ്ട് ഓഫ് 16 പോരാട്ടത്തിൽ സഹ ആതിഥേയരായ കാനഡയെ എതിരില്ലാത്ത മൂന്ന് ഗോളുകൾക്ക് കീഴടക്കിയാണ് ആഫ്രിക്കൻ ശക്തികൾ അവസാന എട്ടിൽ ഇടംപിടിച്ചത്.
ആദ്യപകുതിയിൽ ആക്രമണ ഫുട്ബോൾ പുറത്തെടുത്ത കാനഡയ്ക്ക് ലഭിച്ച അവസരങ്ങൾ മുതലാക്കാനായില്ല. ഇടവേളയ്ക്കുശേഷം മത്സരത്തിന്റെ നിയന്ത്രണം ഏറ്റെടുത്ത മൊറോക്കോ 50-ാം മിനിറ്റിൽ അസ്സദീൻ ഔനാഹിയിലൂടെ ലീഡ് നേടി. 82-ാം മിനിറ്റിൽ ഔനാഹി വീണ്ടും ലക്ഷ്യം കണ്ടതോടെ മൊറോക്കോ വിജയത്തിലേക്ക് കുതിച്ചു. ഇൻജുറി ടൈമിൽ പകരക്കാരനായി ഇറങ്ങിയ സൂഫിയാൻ റഹിമി മൂന്നാം ഗോൾ നേടി വിജയമുറപ്പിച്ചു.
പരിക്കിനെ തുടർന്ന് കാനഡയുടെ സൂപ്പർതാരം അൽഫോൻസോ ഡേവിസ് മത്സരത്തിൽ കളിച്ചിരുന്നില്ല. ആദ്യപകുതിയിൽ മൊറോക്കോയുടെ ഇസ്മായിൽ സൈബാരിയും പരിക്കേറ്റ് പുറത്തായി. എങ്കിലും രണ്ടാംപകുതിയിലെ മികവുറ്റ പ്രകടനത്തിലൂടെ മൊറോക്കോ മത്സരം പൂർണമായി വരുതിയിലാക്കി.
തുടർച്ചയായ രണ്ടാം ലോകകപ്പിലാണ് മൊറോക്കോ ക്വാർട്ടർ ഫൈനലിലെത്തുന്നത്. ക്വാർട്ടർ ഫൈനലിൽ ഫ്രാൻസാണ് മൊറോക്കോയുടെ എതിരാളികൾ.

