തെഹ്റാൻ: മധ്യ ഇറാനിലെ ഭൂഗർഭ പിക്കാക്സ് ആണവകേന്ദ്രം ആക്രമിക്കുമെന്ന അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ ഭീഷണി തള്ളി ഇറാൻ. ഹോർമുസ് കടലിടുക്കിന്റെ സുരക്ഷയും നിയന്ത്രണവും തങ്ങളുടേതാണെന്നും അമേരിക്കൻ സമ്മർദത്തിന് വഴങ്ങില്ലെന്നുമാണ് ഇറാൻ വിദേശകാര്യ മന്ത്രിയുടെ പ്രതികരണം.
അമേരിക്കൻ കപ്പലിനെ ഇറാൻ ആക്രമിച്ചെന്ന ആരോപണത്തിനും ഹോർമുസ് മേഖലയിൽ സംഘർഷം രൂക്ഷമായ പശ്ചാത്തലത്തിലുമാണ് ട്രംപ് പിക്കാക്സ് ആണവകേന്ദ്രം ലക്ഷ്യമിടുമെന്ന മുന്നറിയിപ്പ് നൽകിയത്. ഹോർമുസിൽ ആക്രമണം നടത്താനുള്ള ഇറാന്റെ ശേഷി ദുർബലപ്പെടുത്തിയെന്നാണ് യുഎസ് സെൻട്രൽ കമാൻഡ് അവകാശപ്പെട്ടത്. അതേസമയം, അമേരിക്കൻ കപ്പലിനെ ലക്ഷ്യമിട്ട് ആക്രമണം നടത്തിയതായി ഇറാൻ അവകാശപ്പെടുകയും ചെയ്തു.
ഇതിനിടെ യെമനിലെ ഹൂതി വിമതരുടെ നിയന്ത്രണത്തിലുള്ള സന വിമാനത്താവളത്തിന് നേരെയും ആക്രമണം നടന്നു. ഇറാനിൽ നിന്ന് യെമനിലേക്കുള്ള വിമാനങ്ങളുടെ സർവീസ് തടയാനാണ് നടപടി സ്വീകരിച്ചതെന്ന് ആക്രമണത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത സൗദി അറേബ്യയുടെ പിന്തുണയുള്ള യെമൻ സർക്കാർ അറിയിച്ചു.

