ടെഹ്‌റാൻ: യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ നടപടികൾ ആഗോള ആണവ സുരക്ഷ ശക്തിപ്പെടുത്തുന്നതിന് പകരം ആണവ അരക്ഷിതാവസ്ഥ വർധിപ്പിച്ചെന്ന് ഇറാൻ. ഇറാന്റെ സുപ്രീം നാഷണൽ സെക്യൂരിറ്റി കൗൺസിൽ സെക്രട്ടറി മൊഹ്സൻ റെസായിയാണ് ട്രംപിനെതിരെ ആരോപണം ഉന്നയിച്ചത്.
ഇറാനെതിരായ യുഎസ് സൈനിക നടപടികൾ മറ്റ് രാജ്യങ്ങളിൽ ആണവായുധങ്ങൾ സ്വന്തമാക്കാനുള്ള താൽപര്യം വർധിപ്പിച്ചെന്നാണ് റെസായിയുടെ വാദം. രാജ്യങ്ങളുടെ സുരക്ഷ ഉറപ്പാക്കുന്നതിൽ അന്താരാഷ്ട്ര ഉടമ്പടികൾ പരാജയപ്പെട്ടുവെന്ന ധാരണ ശക്തമാകുന്നതായും അദ്ദേഹം പറഞ്ഞു. ഇറാന്റെ ആണവപരിപാടി സമാധാനപരമായ ആവശ്യങ്ങൾക്കുള്ളതാണെന്നും അന്താരാഷ്ട്ര ചട്ടങ്ങൾ പാലിക്കുന്നുണ്ടെന്നും ഇറാൻ ആവർത്തിച്ചു.
അതേസമയം, ഇറാനെതിരെ കടുത്ത സാമ്പത്തിക സമ്മർദം ഏർപ്പെടുത്തുമെന്ന് ട്രംപ് പ്രഖ്യാപിച്ചിട്ടുണ്ട്. പുതിയ ഉപരോധങ്ങളിലൂടെ ഇറാനെ സാമ്പത്തികമായി ഒറ്റപ്പെടുത്താനാണ് യുഎസ് നീക്കം. ഇറാനുമായുള്ള സംഘർഷത്തിൽ നയതന്ത്രപരമായ പരിഹാരം കണ്ടെത്താനുള്ള ശ്രമങ്ങൾ തുടരുന്നതിനിടെയാണ് ഇരുരാജ്യങ്ങളും തമ്മിലുള്ള വാക്പോരും സമ്മർദവും ശക്തമാകുന്നത്.
അമേരിക്കയുടെ സാമ്പത്തിക നടപടികളെ പിന്തുണയ്ക്കുന്ന രാജ്യങ്ങൾക്കെതിരെയും ഇറാൻ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഇറാന്റെ സാമ്പത്തിക താൽപര്യങ്ങൾക്ക് തിരിച്ചടി നൽകുന്ന നടപടികളിൽ സഹകരിക്കുന്ന രാജ്യങ്ങളുടെ താൽപര്യങ്ങൾ ലക്ഷ്യമാക്കേണ്ടിവരുമെന്നാണ് റെസായിയുടെ മുന്നറിയിപ്പ്.

