പെർത്ത്: പെർത്ത് മൃഗശാലയിൽ അതിക്രമിച്ചു കയറി 400 കിലോഗ്രാം ഭാരമുള്ള ഭീമൻ മുതലയെ ഇരുമ്പ് വടികൊണ്ട് ആക്രമിച്ച സംഭവത്തിൽ രണ്ട് കൗമാരക്കാർക്കെതിരെ പോലീസ് കേസെടുത്തു. 16, 17 വയസ്സുള്ള രണ്ട് ആൺകുട്ടികളാണ് പൂട്ട് തകർത്ത് മൃഗശാലയ്ക്കുള്ളിൽ പ്രവേശിച്ചതും ആക്രമണം നടത്തിയതും.
ഞായറാഴ്ച സന്ദർശന സമയം കഴിഞ്ഞ ശേഷമാണ് ഇരുവരും ചേർന്ന് ഡംഗലബ്ബ (Dangalabba) എന്ന 4.2 മീറ്റർ നീളവും 45 വയസ്സുമുള്ള ഉപ്പുവെള്ള മുതലയുടെ കൂട്ടിലേക്ക് അതിക്രമിച്ച് കയറിയത്. പ്രതികൾ ഇരുമ്പ് ദണ്ഡ് ഉപയോഗിച്ച് മുതലയെ അടിക്കുന്നത് സിസിടിവി ദൃശ്യങ്ങളിൽ പതിഞ്ഞിട്ടുണ്ട്. കൂടാതെ തെളിവ് നശിപ്പിക്കുന്നതിനായി ചുവരിലുണ്ടായിരുന്ന നിരീക്ഷണ ക്യാമറകൾ ഇവർ അഴിച്ചുമാറ്റുകയും ചെയ്തു. ആക്രമണത്തിൽ മുതലയ്ക്ക് നിസ്സാര പരിക്കേറ്റിട്ടുണ്ടെന്നും നിലവിൽ അത് സുഖം പ്രാപിച്ചു വരികയാണെന്നും അധികൃതർ വ്യക്തമാക്കി.
തിങ്കളാഴ്ച വെവ്വേറെ കേന്ദ്രങ്ങളിൽ നിന്നാണ് പോലീസ് പ്രതികളെ പിടികൂടിയത്. മൃഗങ്ങളോടുള്ള ക്രൂരത, അതിക്രമിച്ച് കടക്കൽ, നാശനഷ്ടം വരുത്തൽ എന്നീ വകുപ്പുകൾ ചുമത്തിയാണ് കേസ് എടുത്തിട്ടുള്ളത്. പിടിയിലായവരിൽ ഒരാൾക്ക് ജാമ്യം അനുവദിച്ചപ്പോൾ, രണ്ടാമത്തെയാൾ സെപ്റ്റംബർ 18-ന് നടക്കുന്ന ജാമ്യാപേക്ഷാ വാദം കേൾക്കുന്നതുവരെ റിമാൻഡിൽ തുടരും. മൃഗശാലയിലുണ്ടായ ഈ അക്രമസംഭവത്തിൽ ജീവനക്കാർ കടുത്ത നിരാശയും അതൃപ്തിയും പ്രകടിപ്പിച്ചു.

