കാൻബറ: ഓസ്ട്രേലിയയിലെ ആദിവാസി ജനവിഭാഗങ്ങളെയും പ്രധാനമന്ത്രി ആന്റണി ആൽബനീസിന്റെ അന്തരിച്ച മാതാവിനെയും അധിക്ഷേപിച്ചുകൊണ്ടുള്ള പരാമർശങ്ങളിൽ രാഷ്ട്രീയ ഭേദമന്യേ രൂക്ഷവിമർശനം ഉയർന്നതോടെ ഉപാധികളോടെ ഖേദം പ്രകടിപ്പിച്ച് വൺ നേഷൻ പാർട്ടി നേതാവ് പൗളിൻ ഹാൻസൻ. കഴിഞ്ഞ വർഷം ഒരു പോഡ്കാസ്റ്റിൽ നടത്തിയ പരാമർശങ്ങൾ വീണ്ടും ചർച്ചയായതിനെ തുടർന്നാണ് ഹാൻസന്റെ ഭാഗികമായ പിന്മാറ്റം.
ഓസ്ട്രേലിയൻ ആദിവാസികളെ ഭൂമിയിലെ “ഏറ്റവും അപരിഷ്കൃത വംശം” എന്ന് ഹാൻസൻ വിശേഷിപ്പിച്ചത് വലിയ വിവാദത്തിനാണ് തിരികൊളുത്തിയത്. പരാമർശം അങ്ങേയറ്റം അപകീർത്തികരമാണെന്ന് ആദിവാസി കാര്യ മന്ത്രി മലർന്ദിരി മക്കാർത്തി പ്രതികരിച്ചു. കൊയലിഷൻ സെനറ്റർമാരായ ജസിന്ത നാംപിജിൻപ പ്രൈസ്, കെറിൻ ലിഡിൽ, സ്വതന്ത്ര സെനറ്റർ ലിഡിയ തോർപ്പ് എന്നിവരുൾപ്പെടെ പാർലമെന്റിലെ ഭരണ-പ്രതിപക്ഷാംഗങ്ങൾ ഒറ്റക്കെട്ടായി ഹാൻസന്റെ പ്രസ്താവനയെ അപലപിച്ചു.
പ്രധാനമന്ത്രിയുടെ അമ്മയെക്കുറിച്ചുള്ള പരാമർശത്തിൽ, “തന്റെ വാക്കുകൾ പ്രധാനമന്ത്രിയെ വേദനിപ്പിച്ചിട്ടുണ്ടെങ്കിൽ അതിൽ ഖേദിക്കുന്നു” എന്നായിരുന്നു ഹാൻസന്റെ പ്രതികരണം. ലേബർ പാർട്ടി, കൊയലിഷൻ, ക്രോസ്ബെഞ്ച് സെനറ്റർമാർ ഒന്നിച്ച് ഈ പരാമർശങ്ങളെ തള്ളിക്കളഞ്ഞത് ഓസ്ട്രേലിയൻ രാഷ്ട്രീയത്തിൽ അപൂർവ്വമായ ഐക്യത്തിനാണ് വഴിവെച്ചത്. അതേസമയം, ഒരു ജനസമൂഹത്തെയാകെ അധിക്ഷേപിച്ച സംഭവത്തിൽ നിരുപാധിക മാപ്പപേക്ഷയ്ക്ക് പകരം ഇത്തരം ഉപാധികളോടെയുള്ള ഖേദപ്രകടനം മതിയാകില്ലെന്ന് ചൂണ്ടിക്കാട്ടി വിമർശകർ ഇപ്പോഴും രംഗത്തുണ്ട്.

