ലോകത്ത് ഏറ്റവും വലിയ ദാഹം എന്താണെന്ന് ചോദിച്ചാൽ അത് ഭക്ഷണത്തിന്റേയോ അഭയത്തിന്റേയോ ദാഹമല്ല; അത് സ്നേഹത്തിന്റേതാണ്.ആ സ്നേഹദാഹത്തിന്റെ രൂപമായി മാറിയിരിക്കുന്നു ജപ്പാനിലെ ഇച്ചിക്കാവ മൃഗശാലയിൽ ജനിച്ച ചെറിയ കുരങ്ങൻ ‘പഞ്ച്’. വെറും അഞ്ഞൂറ് ഗ്രാം ഭാരം മാത്രമുള്ള അവൻ കണ്ണുതുറന്ന നിമിഷം മുതൽ തിരഞ്ഞത് അമ്മയുടെ നെഞ്ചിലെ ചൂടായിരുന്നു. എന്നാൽ അവനെ കാത്തിരുന്നത് അനാഥത്വത്തിന്റെ തണുത്ത വായുവായിരുന്നു.
ജനിച്ചയുടൻ തന്നെ അമ്മ അവനെ ഉപേക്ഷിച്ചു. വിശപ്പും വിറയലും കൊണ്ട് വിങ്ങിയ ആ കുഞ്ഞ്, ഓരോ നിമിഷവും ഒരു തലോടലിനായി കാത്തിരുന്നു. മറ്റു കുഞ്ഞുങ്ങൾ അമ്മമാരുടെ നെഞ്ചിൽ പറ്റിച്ചേർന്ന് സുരക്ഷിതത്വം കണ്ടെത്തുമ്പോൾ, പഞ്ച് എന്ന ചെറുജീവൻ ഒറ്റപ്പെടലിന്റെ ഇരുട്ടിൽ വിറങ്ങലിച്ചു. ജീവൻ നിലനിർത്താൻ കെയർടേക്കർമാർ കുപ്പിയിൽ പാൽ നൽകി; എന്നാൽ ഒരു കുഞ്ഞിന് ജീവിക്കാൻ മതിയാകുന്നത് പാൽമാത്രമല്ല — അത് സ്പർശം, ചൂട്, ആശ്വാസം എന്നിവയാണ്.
അവന്റെ ആന്തരിക ശൂന്യത മനസ്സിലാക്കിയവർ അവന് ഒരു ഓറഞ്ചു നിറമുള്ള വലിയ ഒറാങ്ങുട്ടാൻ പാവയെ കൊടുത്തു. IKEAയിൽ നിന്നുള്ള ആ പാവ, ഇന്റർനെറ്റിൽ ‘ഒറാൻ-മാമ’ എന്ന പേരിൽ അറിയപ്പെട്ടു. ജീവനില്ലാത്ത ഒരു വസ്തുവായിരുന്നെങ്കിലും, പഞ്ചിന് അത് അമ്മയുടെ പകരക്കാരിയായി. അവൻ അതിനെ കെട്ടിപ്പിടിച്ച് ഉറങ്ങുകയും, എവിടെയായാലും വലിച്ചിഴച്ചു കൊണ്ടുപോകുകയും ചെയ്തു. അവന് അത് ഒരു കളിപ്പാട്ടമല്ല; അവന്റെ ലോകത്തിലെ ഏക ആശ്രയം.
കാലം കടന്നപ്പോൾ അവനെ മറ്റു കുരങ്ങന്മാരുടെ കൂട്ടത്തിലേക്ക് മാറ്റി. എന്നാൽ മനുഷ്യസ്പർശത്തിൽ, ഒരു പാവയുടെ നെഞ്ചിൽ ആശ്വാസം കണ്ടെത്തി വളർന്ന ആ കുഞ്ഞിന് സ്വന്തം വർഗ്ഗത്തിന്റെ ലോകം അന്യമായിരുന്നു. അവൻ അടുത്തുചെല്ലാൻ ശ്രമിച്ചപ്പോൾ, അവനെ തള്ളിക്കളഞ്ഞു. മുതിർന്നവരുടെ ഉപദ്രവത്തിൽ വേദനിച്ച് നിലവിളിച്ചപ്പോൾ, അവൻ ഓടിയെത്തിയത് തന്റെ പാവയമ്മയുടെ അടുത്തേക്കായിരുന്നു. ആ വലിയ ഓറഞ്ചു കൈകളിൽ ഒളിച്ചിരിക്കുമ്പോൾ മാത്രമേ അവന് സുരക്ഷിതത്വം തോന്നിയിരുന്നുള്ളൂ.
പഞ്ചിന്റെ കഥ ഒരു കുരങ്ങൻകുഞ്ഞിന്റെ കഥമാത്രമല്ല. അത് സ്നേഹം നിഷേധിക്കപ്പെട്ട ഓരോ ജീവന്റെയും കഥയാണ്. ഈ ലോകത്ത് ഒറ്റപ്പെടലിന്റെ വേദന അനുഭവിക്കുന്ന അനേകം കുട്ടികളും മനുഷ്യരും ജീവിച്ചിരിക്കുന്നു — സ്വന്തം വീടുകളിൽ പോലും അനാഥരായി. അവർക്കു വേണ്ടത് വമ്പൻ സഹായങ്ങളോ സമ്പത്തോ അല്ല; ഒരു കരുതലുള്ള കണ്ണോടിക്കലും ഒരു ചൂടുള്ള ചേർത്ത് പിടിത്തവുമാണ്.
ജീവനില്ലാത്ത ഒരു പാവയിൽ അമ്മയെ കണ്ടെത്തേണ്ടിവരുന്ന അവസ്ഥ, നമ്മുടെ സമൂഹത്തിൻ്റെ പ്രതിബിംബമാണ്. സ്നേഹം നൽകാൻ കഴിയുന്ന മനുഷ്യർ ഉള്ളിടത്ത്, എന്തുകൊണ്ട് ചിലർക്ക് അത് ലഭിക്കാത്തത്? പഞ്ച് നമ്മോട് ചോദിക്കുന്നത് അതാണ്.
സ്നേഹം ലഭിക്കാത്തവർ ക്രൂരരാകണമെന്നില്ല; പലപ്പോഴും അവർ കൂടുതൽ സ്നേഹമുള്ളവരായി മാറുന്നു — കാരണം അവർക്ക് അതിന്റെ വില അറിയാം. ഉപേക്ഷിക്കപ്പെട്ടവന്റെ ഹൃദയം കൂടുതൽ കരുണയുള്ളതാകുന്നത് അതുകൊണ്ടാണ്.
പഞ്ച് തന്റെ പാവയെ ഇറുകെ കെട്ടിപ്പിടിച്ച് ഉറങ്ങുന്ന ഓരോ രാത്രിയും നമ്മോട് ഒരു നിശ്ശബ്ദ പാഠം പറയുന്നു:
ഒരു ജീവന് ജീവിക്കാൻ വേണ്ടത് ശരീരത്തിന് ഭക്ഷണമല്ല, ആത്മാവിന് സ്നേഹമാണ്.
അവന്റെ കണ്ണുകളിൽ നിറയുന്ന നൊമ്പരം നമ്മെ ഓർമ്മിപ്പിക്കട്ടെ —
സ്നേഹം കൊടുക്കാൻ മടിക്കരുത്.
ഒറ്റപ്പെടുന്നവരെ തള്ളിക്കളയരുത്.
കാരണം, ഒരു കുഞ്ഞ് വീണ്ടും ജീവനില്ലാത്ത പാവയിൽ അമ്മയെ തേടേണ്ടിവരരുത്.

സിജു ജേക്കബ്

