തിരുവനന്തപുരം: കേരളത്തിൽ എയിംസ് (AIIMS) സ്ഥാപിക്കുന്നതിനുള്ള നടപടികൾ അടുത്ത സാമ്പത്തിക വർഷത്തിൽ സജീവമായേക്കും. പദ്ധതി നിർദ്ദേശം 2026-27 സാമ്പത്തിക വർഷത്തെ പ്രധാനമന്ത്രി സ്വാസ്ഥ്യ സുരക്ഷാ യോജനയിൽ (PMSSY) ഉൾപ്പെടുത്താൻ ധനമന്ത്രാലയം ആവശ്യപ്പെട്ടതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. വിവരാവകാശ നിയമപ്രകാരമുള്ള മറുപടിയിലാണ് മന്ത്രാലയം ഇക്കാര്യം വ്യക്തമാക്കിയത്.
കേരളത്തിലെ എയിംസിന് തത്വത്തിൽ അംഗീകാരം നൽകണമെന്ന് ആവശ്യപ്പെട്ട് ആരോഗ്യ മന്ത്രാലയം നേരത്തെ ധനമന്ത്രാലയത്തെ സമീപിച്ചിരുന്നു. ഇതിനുള്ള മറുപടിയിലാണ് 2026-27 സാമ്പത്തിക വർഷത്തെ പദ്ധതികളിൽ ഉൾപ്പെടുത്താൻ നിർദ്ദേശമുണ്ടായത് * ബജറ്റ് പ്രഖ്യാപനം: കേരളത്തിൽ എയിംസ് അനുവദിക്കുമെന്ന് ഒരു ബജറ്റിലും ഇതുവരെ പ്രഖ്യാപനമുണ്ടായിട്ടില്ലെന്ന് ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. നിലവിൽ രാജ്യത്ത് 22 എയിംസുകളാണ് പി.എം.എസ്.എസ്.വൈ പ്രകാരം അനുവദിച്ചിട്ടുള്ളത്.
- നിർദ്ദേശിച്ച സ്ഥലങ്ങൾ: എയിംസിനായി സംസ്ഥാന സർക്കാർ കേന്ദ്രത്തിന് കൈമാറിയ നാല് പ്രധാന സ്ഥലങ്ങൾ ഇവയാണ്:
- കോഴിക്കോട്: കിനാലൂർ കാന്തലാട് വില്ലേജുകളിലായി 154.43 ഏക്കർ.
- കോട്ടയം: ആർപ്പൂക്കര, അതിരമ്പുഴ ബ്ലോക്കുകളിലായി 194.85 ഏക്കർ.
- തിരുവനന്തപുരം: കള്ളിക്കാട് വില്ലേജിൽ നെട്ടുകാൽത്തേരി ജയിലിന് സമീപം 263.45 ഏക്കർ.
- എറണാകുളം: തൃക്കാക്കര നോർത്ത് വില്ലേജിലെ 123.5 ഏക്കർ. കേരള നിയമസഭാ തിരഞ്ഞെടുപ്പ് പടിവാതിൽക്കൽ നിൽക്കെ, എയിംസ് വിഷയം ബിജെപിയും മറ്റു മുന്നണികളും തമ്മിലുള്ള വലിയ വാക്പോരിന് കാരണമായിരുന്നു. അടുത്ത സാമ്പത്തിക വർഷം പരിഗണനയ്ക്ക് വരുന്നത് പദ്ധതി യാഥാർത്ഥ്യമാകുമെന്ന പ്രതീക്ഷ വർദ്ധിപ്പിക്കുന്നു.2014-ലാണ് എയിംസിനായി സ്ഥലങ്ങൾ നിർദ്ദേശിക്കാൻ കേന്ദ്രം സംസ്ഥാനത്തോട് ആവശ്യപ്പെട്ടത്. വർഷങ്ങൾ നീണ്ട കാത്തിരിപ്പിന് ശേഷം പദ്ധതി കേന്ദ്രത്തിന്റെ ഔദ്യോഗിക പരിഗണനാ പട്ടികയിലേക്ക് വരുന്നത് കേരളത്തിന് വലിയ ആശ്വാസകരമായ വാർത്തയാണ്.

