കേരളത്തില്‍ വീണ്ടും ആള്‍ക്കൂട്ട മര്‍ദ്ദനമേറ്റ് ദാരുണ മരണം;മോഷ്ടാവ് എന്നാരോപിച്ച് ക്രൂര മര്‍ദ്ദനം, മരിച്ചത് അതിഥി തൊഴിലാളി

വാളയാര്‍ (പാലക്കാട്) വാളയാര്‍ അട്ടപ്പള്ളത്ത് ആള്‍ക്കൂട്ട മര്‍ദനമേറ്റ് മരിച്ച അതിഥിത്തൊഴിലാളി നേരിട്ടത് കൊടും ക്രൂരത. മോഷ്ടാവാണെന്നു സംശയിച്ചാണ് ആള്‍ക്കൂട്ടം വളഞ്ഞ് ചോദ്യം ചെയ്യല്‍ എന്ന പേരില്‍ തല്ലിച്ചതച്ചത്. ഛത്തീസ്ഗഡ് ബിലാസ്പുര്‍ സ്വദേശി രാമനാരായണ്‍ ഭയ്യാര്‍ (31) ആണു മരിച്ചത്.

അട്ടപ്പള്ളത്തു ബുധനാഴ്ച വൈകിട്ട് ആറോടെയായിരുന്നു സംഭവം. രാമനാരായണ്‍ മദ്യപിച്ചിരുന്നു. എന്നാല്‍, കയ്യില്‍ മോഷണവസ്തുക്കളൊന്നും ഇല്ലായിരുന്നു. നാട്ടുകാരുടെ മര്‍ദനമേറ്റ രാമനാരായണ്‍ ഭയ്യാര്‍ ചോരതുപ്പി നിലത്തുവീണു. നാട്ടുകാരായ 10 പേരെ പൊലീസ് കസ്റ്റഡിയിലെടുത്തതില്‍ 5 പേരുടെ അറസ്റ്റാണ് രേഖപ്പെടുത്തിയത്. രാമനാരായണിന്റെ ശരീരത്തില്‍ അടിയേറ്റ പാടുകളുണ്ടെന്നും മരണകാരണം പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് ലഭ്യമായാലേ വ്യക്തതമാകൂവെന്നും വാളയാര്‍ ഇന്‍സ്‌പെക്ടര്‍ എന്‍.എസ്.രാജീവ് പറഞ്ഞു.

2018ല്‍ പാലക്കാട് അട്ടപ്പാടി മുക്കാലിക്കടുത്ത് കടുകുമണ്ണ ആദിവാസി ഊരിലെ മധുവിനെ മോഷണം ആരോപിച്ച് ആള്‍ക്കൂട്ട വിചാരണ നടത്തി മര്‍ദിച്ച് കൊലപ്പെടുത്തിയത് കേരളത്തെ ഞെട്ടിച്ച സംഭവമായിരുന്നു. മാനസികാസ്വാസ്ഥ്യമുള്ള മധുവിനെ കെട്ടിയിട്ട് ക്രൂരമായി മര്‍ദിക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. കേസിലെ 14 പ്രതികളില്‍ 13 പേര്‍ക്കും ഏഴുവര്‍ഷം കഠിനതടവും ഒരുലക്ഷം രൂപ പിഴയും ശിക്ഷ ലഭിച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *