മിലാൻ: ശീതകാല ഒളിന്പിക്സിന് ആതിഥ്യം വഹിക്കുന്ന മിലാൻ നഗരത്തിലുണ്ടായ അക്രമാസക്ത പ്രകടനവുമായി ബന്ധപ്പെട്ട് ആറു പേരെ അറസ്റ്റ് ചെയ്തതായി ഇറ്റാലിയൻ പോലീസ് അറിയിച്ചു. ഒളിന്പിക്സ് ഉദ്ഘാടനദിനമായ ശനിയാഴ്ച നഗരത്തിൽ പ്രകടനം നടത്തിയവർ പോലീസുമായി ഏറ്റുമുട്ടുകയായിരുന്നു. വിലക്കയറ്റത്തിനെതിരേയുള്ള പ്രതിഷേധം അക്രമാസക്തമായി എന്നാണു റിപ്പോർട്ട്.
ഒളിന്പിക്സ് നടത്തിപ്പിനെയും പ്രതിഷേധക്കാർ വിമർശിച്ചു. പ്രതിഷധക്കാർ കല്ലെറിഞ്ഞപ്പോൾ കണ്ണീർവാതകം പ്രയോഗിക്കേണ്ടിവന്നതായി പോലീസ് അറിയിച്ചു.
ഒളിന്പിക്സ് വിരുദ്ധ പ്രകടനം നടത്തിയവർ ഇറ്റലിയുടെ ശത്രുക്കളാണെന്നു പ്രധാനമന്ത്രി ജോർജിയ മെലോണി പ്രതികരിച്ചു. അക്രമം നടത്തിയവർ ക്രിമനലുകളാണെന്ന് ഡെപ്യൂട്ടി പ്രധാനമന്ത്രി മത്തെയോ സാൽവീനി പറഞ്ഞു.
ദിവസങ്ങൾക്കു മുന്പ് ടൂറിൻ നഗരത്തിലുണ്ടായ പ്രകടനത്തിൽ നൂറിലധികം പോലീസുകാർക്കു പരിക്കേറ്റിരുന്നു. ഇതേത്തുടർന്ന് പ്രകടനങ്ങളെ നേരിടാൻ ശക്തമായ നിയമമുണ്ടാക്കാനുള്ള നീക്കത്തിലാണു മെലോണി ഭരണകൂടം. അക്രമം സൃഷ്ടിക്കാൻ സാധ്യതയുള്ളവരെ മുൻകൂർ കസ്റ്റഡിയിലെടുക്കാൻ പോലീസിന് അനുമതി നല്കുന്നതാണ് ഇതിലൊന്ന്.

